ബലക്ഷയം; കെഎസ്ആർടിസിയുടെ കോഴിക്കോടുള്ള കെട്ടിടം ഒഴിപ്പിക്കാൻ ഉത്തരവ്

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കോഴിക്കോടുള്ള കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാൻ ഉത്തരവ്. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് ചെന്നൈ ഐ ഐ ടി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് ഗതാഗത മന്ത്രിയുടെ ഇടപെടൽ. കെട്ടിട നിർമാണത്തിലെ അപാകത അന്വേഷിക്കുന്ന വിജിലൻസ് സംഘത്തോട് ഐ ഐ ടി റിപ്പോർട്ട് കൂടി പരിഗണിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

ഐ ഐ ടി സ്ട്രക്ചറൽ എഞ്ചിനിയറിംഗ് വിദഗ്ദ്ധൻ അളകപ്പ സുന്ദരത്തിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയത്. കെട്ടിടം ഉടൻ ബലപ്പെടുത്തണമെന്നും വിദഗ്ധ സംഘം ശുപാർശ ചെയ്തിട്ടുണ്ട്. കെട്ടിടം ഒഴിപ്പിച്ചതിനു ശേഷം നിർമാണ പ്രവൃത്തികൾക്കായി പുതിയ ടെണ്ടർ വിളിക്കും. 75 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. ബലപ്പെടുത്താൻ 30 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.

2015 ലാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. വർഷങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കെട്ടിടം പ്രവർത്തന സജ്ജമായത്.