ലഖിംപുർ കൂട്ടക്കൊല; കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന് സമൻസ്

ന്യൂഡൽഹി: ലഖിംപുർ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്രയ്ക്ക് സമൻസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ആശിഷ് മിശ്രയ്ക്ക് സമൻസ് ലഭിച്ചിരിക്കുന്നത്. സുപ്രീം കോടതി വിഷയത്തിൽ ഇടപെട്ടതോടെയാണ് ഉത്തർപ്രദേശ് പോലീസിന്റെ നടപടി. എത്രയും വേഗം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പോലീസ് ആശിഷിന് നൽകിയിരിക്കുന്ന നിർദ്ദേശം.

സംഭവത്തിൽ തിങ്കളാഴ്ചയാണ് ആഷിഷിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പോലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്ന ആരോപണം ഉയർന്നിരുന്നു. അതേസമയം തങ്ങൾ ആരെയും സംരക്ഷിക്കുന്നില്ലെന്നും നിയമം എല്ലാവർക്കും തുല്യമാണെന്നും ലക്‌നൗ മേഖല ഐജി ലക്ഷ്മി സിംഗ് വ്യക്തമാക്കിയിരുന്നു. കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു.

കൊലക്കുറ്റം ചുമത്തിയാണ് ആശിഷ് മിശ്രക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഒക്ടോബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കർഷകർക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി 8 പേരാണ് കൊല്ലപ്പെട്ടത്.