മുംബൈ: ആംബുലൻസുകളുടെ സൈറൺ മാറുന്നു. ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സൈറൺ ശബ്ദത്തിനു പകരം ആകാശവാണിയിൽ അതിരാവിലെ കേൾക്കാറുള്ള സംഗീതശകലം ഉപയോഗിക്കുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. നാസിക്കിലെ ഒരു ഹൈവേ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പരാമർശം.
ചുവന്ന ബീക്കണുകളുടെ ഉപയോഗം ഇല്ലാതാക്കിയ പോലെ ആംബുലൻസുകളുടെ സൈറണുകളും അവസാനിക്കേണ്ട സമയമായി. ആംബുലൻസുകളിൽ മാത്രമല്ല, പോലീസ് വാഹനങ്ങളിലും സൈറണുകൾക്ക് പകരം ആകാശവാണിയുടെ സംഗീതം ഉപയോഗിക്കാനാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം വിശദമാക്കി.
ഇപ്പോൾ ആംബുലൻസുകളും പോലീസ് വാഹനങ്ങളും ഉപയോഗിക്കുന്ന സൈറണുകളെ കുറിച്ച് പഠിക്കുകയാണ്. ഈ സൈറണുകൾ അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നു. ആകാശവാണിയിൽ അതിരാവിലെ പ്രക്ഷേപണം ചെയ്യുന്ന ഈണം ആംബുലൻസുകളിൽ ഉപയോഗിക്കാൻ പദ്ധതിയിടുന്നു. മന്ത്രിമാർ കടന്നുപോകുമ്പോഴെല്ലാം സൈറണുകൾ ഉയർന്ന ശബ്ദത്തിൽ വയ്ക്കുന്നത് എന്തൊരു ബുദ്ധിമുട്ടാണ്. ഇത് ചെവികൾക്കും ദോഷം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം വാഹനങ്ങളുടെ ഹോൺ ശബ്ദം മാറ്റുന്നതിനെ കുറിച്ച് ഗതാഗത മന്ത്രാലയം പദ്ധതിയിട്ടിരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പുല്ലാങ്കുഴൽ, തബല, വയലിൻ, മൗത്ത് ഓർഗൻ, ഹാർമോണിയം തുടങ്ങിയ സംഗീത ഉപകരണങ്ങളുടെ ശബ്ദങ്ങൾ ഹോണുകളിൽ ഉപയോഗിക്കാനാണ് ഗതാഗത മന്ത്രാലയം ആലോചിക്കുന്നത്.

