ന്യൂഡൽഹി: ലഖിംപൂരിൽ കർകർക്ക് മേൽ വാഹനം ഇടിച്ചു കയറ്റിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി എംപി വരുൺ ഗാന്ധി. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്ര ന്യായീകരണം തുടരുന്നതിനിടെയാണ് വിമർശവുമായി വരുൺ ഗാന്ധി രംഗത്തെത്തിയത്. കർഷകർക്ക് മേൽ വാഹനംഇടിച്ചു കേറ്റുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പരാമർശം.
ക്രൂരവും അഹങ്കാരവും പ്രതിഫലിക്കുന്നതാണ് ദൃശ്യങ്ങളെന്ന് വരുൺ ഗാന്ധി ആരോപിച്ചു. നിരപരാധികളായ കർഷകരുടെ ചോര വീഴ്ത്തിയവർ ഉത്തരവാദിത്തം ഏൽക്കണമെന്നും നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഖിംപൂർ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നേരത്തെയും വരുൺ ഗാന്ധി വിമർശനം ഉന്നയിച്ചിരുന്നു. ലഖിംപൂർ ഖേരിയുടെ സമീപത്തുള്ള പിലിഭിത്തിലെ ബിജെപി എംപിയാണ് അദ്ദേഹം.
അതേസമയം ലഖിംപൂർ ഖേരി ആക്രമണം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ പ്രഖ്യാപിച്ചു. സംഭവത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണത്തിനായി ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. അലഹബാദ് ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി പ്രദീപ് കുമാർ ശ്രീവാസ്തവയാണ് അന്വേഷണ കമ്മിഷൻ. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

