ദുബായ്: ജാമിഅ മർകസ് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് യുഎഇയുടെ ഗോൾഡൻ വിസ അംഗീകാരം. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ച് അദ്ദേഹം യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി. 10 വർഷമാണ് യുഎഇ വിസയുടെ കാലാവധി.
യുഎഇയും ജാമിഅഃ മർകസും തമ്മിൽ നിലനിൽക്കുന്ന ബന്ധം, വിദ്യാഭ്യാസ വിനിമയം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അദ്ദേഹത്തിന് യുഎഇ ഗോൾഡൻ വിസ നൽകിയത്. ഇന്ത്യയിൽ നിന്നും ആദ്യമായി ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ വിസ ലഭിക്കുന്നയാളാണ് കാന്തപുരം. വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്നവർക്കുള്ള ആദരവായാണ് യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നത്.
ഗോൽഡൻ വിസ നൽകിയതിന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കാന്തപുരം നന്ദി പറഞ്ഞു.

