നിലം നികത്തി നടത്തുന്ന നിർമ്മാണ പ്രവർത്തികൾക്കെല്ലാം മുൻകൂർ അനുമതി വാങ്ങണം; മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: നിലം നികത്തി നടത്തുന്ന നിർമ്മാണ പ്രവർത്തികൾക്കെല്ലാം മുൻകൂർ അനുമതി വാങ്ങണമെന്ന് മന്ത്രി പി പ്രസാദ്. 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് പലപ്പോഴും ബന്ധപ്പെട്ട കമ്മിറ്റികൾക്കും അധികാരികൾക്കും പരിവർത്തനാനുമതിക്കുള്ള അപേക്ഷ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അത്തരത്തിലുള്ള അനധികൃതവും നിയമവിരുദ്ധമായ പരിവർത്തനങ്ങൾ ആരംഭത്തിൽ തന്നെ തടയുന്നതിനും ഭൂമിയുടെ തരം അതേ നിലയിൽ സംരക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധ ചെലുത്തും. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് (23) പ്രകാരമുള്ള നടപടികളും, അച്ചടക്ക നടപടികളും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിയമത്തിന്റെ അന്തസത്ത ഉൾക്കൊണ്ടും വ്യവസ്ഥകൾ പാലിച്ചും പാരിസ്ഥിതിക പ്രാധാന്യമുള്ള നെൽവയലുകളും തണ്ണീർതടങ്ങളും സംരക്ഷിക്കേണ്ടത് പൊതു സമൂഹത്തിന്റെയും, സർക്കാരിന്റെയും കർത്തവ്യമായതിനാൽ വ്യക്തമായ പരിശോധനയ്ക്കു ശേഷം മാത്രമേ പരിവർത്തനാനുമതി നൽകാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിറവം നിയോജകമണ്ഡലത്തിൽ രാമമംഗലം – മണീട് പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് കിഴുമുറികടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിന് വേണ്ടി ഭൂമി രൂപാന്തരപ്പെടുത്തുന്നത് സംബന്ധിച്ച് അനൂപ് ജേക്കബ് എം.എൽ.എ. അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുകവെയായിരുന്നു മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.