മുംബൈ: ആര്യൻ ഖാന്റെ അറസ്റ്റ് ബോളിവുഡ് താരം ഷാരുഖ് ഖാനെ ലക്ഷ്യമിട്ടുള്ളതാണെന്ന റിപ്പോർട്ടുകൾക്ക് മറുപടിയുമായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) സോണൽ ഡയറക്ടർ സമീർ വാങ്കഡെ. ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടി റെയ്ഡും തുടർന്നുണ്ടായ അറസ്റ്റും ഷാരൂഖ് ഖാനെ ലക്ഷ്യമിട്ടാണെന്നുള്ള റിപ്പോർട്ടുകൾ അദ്ദേഹം തള്ളി. തങ്ങൾ ആരെയും ലക്ഷ്യമിടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഷാരൂഖ് ഖാനുമായി ഒരു വിരോധവുമില്ല. കഴിഞ്ഞ 10 മാസത്തിനിടെ 300 ലധികം പേരെ തങ്ങൾ അറസ്റ്റ് ചെയ്തു. അവരിൽ, പരമാവധി, ഏകദേശം 4 മുതൽ 5 വരെ അറിയപ്പെടുന്ന പ്രമുഖരായവർ ആയിരിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. ഇറ്റി ടൈംസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.തങ്ങൾ ആരെയെങ്കിലും ലക്ഷ്യമിടുന്നുവെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ അറസ്റ്റിലായവരിൽ ഭൂരിഭാഗവും കടുത്ത മയക്കുമരുന്ന് സംബന്ധിയായ കുറ്റവാളികളാണ്. അറിയപ്പെടുന്ന ചില വ്യക്തികൾ പിടിക്കപ്പെടുമ്പോൾ മാത്രമാണ് മാദ്ധ്യമങ്ങൾ അതിനു അമിത പ്രധാന്യം നൽകുന്നത്. വർഷത്തിലുടനീളം നിരവധി റെയ്ഡുകളും അറസ്റ്റുകളും എൻസിബിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. ഇത്തവണയും അതുതന്നെയാണ് സംഭവിച്ചതെന്നും ആഡംബരക്കപ്പലിലെ റെയ്ഡും അത്തരത്തിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. എൻസിബി റെയ്ഡ് നടക്കുമ്പോൾ ആര്യൻ ഖാൻ തെറ്റായ സമയത്ത് തെറ്റായ സ്ഥലത്തായിരുന്നുവെന്നും അതാണ് അറസ്റ്റിനു കാരണമായതെന്നും സമീർ കൂട്ടിച്ചേർത്തു.

