ഏഷ്യയിലെ ഏറ്റവും വലിയ ഇരട്ടപ്പാതയുള്ള തുരങ്കം ജമ്മു കശ്മീരിൽ; നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ ഇരട്ടപ്പാതയുള്ള തുരങ്കം ജമ്മു കശ്മീരിൽ നിർമ്മാണം ആരംഭിച്ചു. സോജിലയിലാണ് തുരങ്കം നിർമ്മിക്കുന്നത്. കശ്മീരിലെ പാതകൾ എല്ലാ കാലാവസ്ഥയിലും ഉപയോഗപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് തുരങ്ക നിർമ്മാണം. സമുദ്രനിരപ്പിൽ നിന്ന് 11,578 അടി ഉയരത്തിലാണ് തുരങ്കം നിർമ്മിക്കുന്നത്. 14.15 കിലോമീറ്ററാണ് തുരങ്കത്തിന്റെ ദൈർഘ്യം. രാജ്യത്തിന്റെ സാമ്പത്തിക, സൈനിക മേഖലകളിൽ വലിയ പ്രാധാന്യമാണ് തുരങ്കത്തിനുള്ളത്.

ലേ, ലഡാക്ക് മേഖലകളെ ശ്രീനഗറുമായും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്ന തുരങ്കമാണ് സോജില. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചും തുരങ്കത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യകൾ പൂർണമായും ഉപയോഗപ്പെടുത്തി, കടുത്ത കാലാവസ്ഥയെ വെല്ലുവിളിച്ച് നിർമിക്കുന്ന തുരങ്കം പൂർത്തിയായാൽ അത് എൻജിനീയറിങ് അദ്ഭുതങ്ങളിലൊന്നാകുമെന്നാണ് ദേശീയപാതാ അധികൃതർ പറയുന്നത്.

മഞ്ഞുകാലത്ത് ലഡാക്കിലേക്കും തലസ്ഥാനമായ ലേയിലേക്കും യാത്ര ദുഷ്‌കരമാണ്. വർഷത്തിൽ 7 മാസവും പാത അടച്ചിടുന്ന അവസ്ഥയ്ക്ക് ഈ തുരങ്കം വരുന്നതോടെ മാറ്റമുണ്ടാകും. കനത്ത മഞ്ഞുവീഴ്ച കാരണം ശ്രീനഗർ-ലഡാക്ക് ഹൈവേ നവംബർ പകുതിയേടെ അടച്ചിടുകയാണ് പതിവ്. പാത അടച്ചിടുന്ന സമയം വ്യാപാരരംഗത്തും സൈനിക രംഗത്തും പ്രതിസന്ധി ഉണ്ടാകാറുണ്ട്. ഇതിനെല്ലാം തുരങ്കം പരിഹാരമാകുമെന്നാണ് പ്രതീക്ഷ.