ആര്യന്‍ ഖാനു മയക്കുമരുന്ന് കൈമാറിയത് ഒരു മലയാളി, രാജ്യാന്തര ലഹരി റാക്കറ്റുമായി ബന്ധം !

മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒരു മലയാളിയാണ് ആര്യന്‍ ഖാന് മയക്കുമരുന്ന് കൈമാറിയതെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് ശ്രേയസ് നായര്‍ എന്നയാളെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയിലെടുത്തു. ഇയാളെ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.

ആര്യനും സുഹൃത്ത് അര്‍ബാസ് ഖാനും മയക്കുമരുന്നു നല്‍കിയത് ശ്രേയസ് ആണെന്നാണു റിപ്പോര്‍ട്ട്. ആര്യന്റെയും അര്‍ബാസിന്റെ മൊബൈല്‍ ചാറ്റില്‍ നിന്നാണ് ശ്രേയസിന്റെ വിവരം എന്‍സിബിക്കു ലഭിച്ചത്. ഇവര്‍ മൂവരും മുമ്പും ചില പാര്‍ട്ടികളില്‍ ഒരുമിച്ചു പങ്കെടുത്തിരുന്നതായി ചാറ്റില്‍നിന്നു വ്യക്തമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആര്യനുള്‍പ്പെടെയുള്ളവര്‍ പോയ ആഡംബരക്കപ്പലില്‍ ശ്രേയസും യാത്ര ചെയ്യാനിരുന്നതാണ്. എന്നാല്‍ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ലഹരി മരുന്ന് നല്‍കിയത് ആരാണെന്ന് താരപുത്രനും സംഘവും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, ആര്യനെ ഈ മാസം 11 വരെ കസ്റ്റഡിയില്‍ വെക്കാന്‍ എന്‍സിബി ആവശ്യപ്പെട്ടു. രാജ്യാന്തര ലഹരി മാഫിയയുമായി ആര്യനു ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ ആര്യന്റെ ഫോണില്‍ നിന്നു ലഭിച്ചുവെന്നും എന്‍സിബി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വിതരണം ചെയ്യാന്‍ കൂടിയ അളവില്‍ ലഹരിമരുന്ന് സംഭരിച്ചിരുന്നു.

തുടര്‍ റെയ്ഡുകളില്‍ വാണിജ്യാടിസ്ഥാനത്തില്‍ സൂക്ഷിച്ചിരുന്ന ലഹരിമരുന്നു ശേഖരം കണ്ടെത്തിയെന്നും എന്‍സിബി വ്യക്തമാക്കി.