എന്റെ ശരീരം എന്റെ അവകാശം; ഗർഭഛിദ്രം നിയമവിധേയമാക്കണം

വാഷിംഗ്ടൺ: ഗർഭഛിദ്രം നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട് അമേരിക്കയിൽ പ്രതിഷേധവുമായി വനിതകൾ. ഗർഭസ്ഥശിശുവിന് ആറാഴ്ച പിന്നിട്ടാൽ ഗർഭഛിദ്രം പാടില്ലെന്ന ടെക്സസ് നിയമത്തിനെതിരാണ് സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ മാസം മുതലാണ് ടെക്സസിൽ നിയമം പ്രാബല്യത്തിൽ വന്നത്.

‘എന്റെ ശരീരം എന്റെ അവകാശം’, ‘അബോർഷൻ നിയമവിധേയമാക്കുക’ എന്നീ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു സ്ത്രീകളുടെ പ്രതിഷേധം. വാഷിങ്ടൺ ഡി.സിയിലെ സുപ്രീംകോടതി കെട്ടിടത്തിനു ചുറ്റും ആയിരക്കണക്കിന് പ്രതിഷേധക്കാർ അണിനിരന്നു.

കുഞ്ഞുങ്ങളുടെ കാര്യത്തിൽ പുരുഷന്മാരോ സർക്കാറോ അല്ല സ്ത്രീകളാണ് തീരുമാനമെടുക്കേണ്ടതെന്ന് പ്രതിഷേധക്കാർ അറിയിച്ചു. 1973 ൽ രാജ്യവ്യാപകമായി അബോർഷൻ നിയമാനുസൃതമാക്കിയ റൂവി വേയ്ഡ് കേസിനെ അട്ടിമറിക്കാവുന്ന രീതിയിൽ കോടതിയിൽ കേസുകൾ വരാനിരിക്കെയാണ് ശക്തമായ പ്രതിഷേധം ഉയർത്തി സ്ത്രീകൾ രംഗത്തെത്തിയത്.