സൗദിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മലയാളികളടക്കം 13,638 അനധികൃത താമസക്കാര്‍ പിടിയില്‍

റിയാദ്: സൗദിയില്‍ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ റെയ്ഡുകളില്‍ 13,638 പ്രവാസികളെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ ഏജന്‍സികളും ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്സും (ജവാസാത്ത്) സംയുക്തമായി സപ്തംബര്‍ 23 മുതല്‍ നടത്തിയ റെയിഡുകളിലാണ് ഇത്രയും പേര്‍ പിടിയിലായത്.

റെസിഡന്‍സി നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ എന്നിവ ലംഘിച്ച് രാജ്യത്ത് താമിക്കുന്നവരാണ് അറസ്റ്റിലായവരില്‍ ഏറെയും. 5,749 പേര്‍ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചതിനും 1,818 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

എന്നാല്‍ ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത് അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനാണ്. 6,228 പേരാണ് ആവശ്യമായ രേഖകളില്ലാതെ വിവിധ അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് പ്രവേശിച്ചതിനും അനധികൃതമായി രാജ്യത്ത് നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചതിനും പിടിയിലായത്. ഇവരില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇന്ത്യക്കാരാണ്.

മാത്രമല്ല, വിവിധ നിയമലംഘനങ്ങളെ തുടര്‍ന്ന് പിടികൂടപ്പെട്ട 84,231 പേര്‍ നിയമ നടപടികള്‍ കാത്തു കഴിയുന്നുമുണ്ട്. ഇവരില്‍ 75,196 പേര്‍ പുരുഷന്‍മാരും 9,035 പേര്‍ സ്ത്രീകളുമാണ്. ഇവരില്‍ 69,176 പേരെ നിയമനടപടികള്‍ക്കു ശേഷം നാടുകടത്തുന്നതിനു മുന്നോടിയായി ആവശ്യമായ യാത്രാ രേഖകള്‍ ശരിയാക്കാന്‍ ബന്ധപ്പെട്ട രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവരെയും അവയ്ക്ക് കൂട്ടുനില്‍ക്കുന്നവരെയും 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് കാത്തിരിക്കുന്നത്. ഇതിനു പുറമെ, ഇവരെ താമസിപ്പിച്ച കെട്ടിടങ്ങളും സഹായിക്കാന്‍ ഉപയോഗിച്ച വാഹനങ്ങളും കണ്ടുകെട്ടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് അനധികൃതമായി താമസക്കുന്നവരെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും കണ്ടെത്തി പുറത്താക്കുന്നതിന്റെ ഭാഗമായി റെയിഡുകളും പരിശോധനകളും കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് സൗദി സുരക്ഷാ ഏജന്‍സികള്‍.