സ്‌കൂൾ തുറക്കുമ്പോൾ കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് പരിഗണന; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ തുറക്കുമ്പോൾ കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓരോ സ്‌കൂളിലും ഒരു ഡോക്ടറുടെയെങ്കിലും സേവനം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും സ്‌കൂൾ തുറക്കുന്നതിനു മുൻപ് പരിശീലനം നൽകുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.

സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട അന്തിമ മാർഗ്ഗരേഖ തയ്യാറാക്കുന്നത്തിന്റെ മുന്നോടിയായി വിവിധ സംഘടനകളുമായി ചർച്ച തുടരുകയാണ്. അദ്ധ്യാപക സംഘടനകളുമായി നടന്ന ചർച്ചയ്ക്ക് ശേഷം വിദ്യാർത്ഥി സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും മന്ത്രി ചർച്ച നടത്തി. 13 വിദ്യാർത്ഥി സംഘടനകളും 19 തൊഴിലാളി സംഘടനകളും യോഗത്തിൽ പങ്കെടുത്തു. ചർച്ചയിൽ വിദ്യാർത്ഥി, തൊഴിലാളി സംഘടനകൾ സ്‌കൂൾ തുറക്കുന്ന തീരുമാനത്തിന് പിന്തുണ അറിയിച്ചു. സർക്കാർ സ്വകാര്യ മേഖലയിലെ ഡോക്ടർമാരുടെ സേവനം സ്‌കൂളുകളിലേക്ക് ഉപയോഗപ്പെടുത്തുമെന്നും ആയുഷ് നിർദ്ദേശിച്ച ഹോമിയോ പ്രതിരോധ ഗുളികകൾ കുട്ടികൾക്ക് വിതരണം ചെയ്യുമെന്നും മന്ത്രി വിശദമാക്കി.

പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പിടിഎ പുനഃസംഘടിപ്പിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. സ്‌കൂളിന്റെ അറ്റകുറ്റപ്പണികളും പിടിഎ ഫണ്ട് ഉപയോഗിച്ച് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മേയർമാരുമായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുമായും മന്ത്രി ഇന്ന് ചർച്ച നടത്തി. തദ്ദേശ ഭരണസ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട ചുമതലകളും സ്‌കൂൾ ശുചീകരണ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചാ വിഷയമായി.