കേരളത്തിലെ എൻജിനിയറിംഗ് കോളേജുകളിലെ 961 അധ്യാപകർ അയോഗ്യർ; റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: കേരളത്തിലെ എൻജിനിയറിംഗ് കോളേജുകളിലെ 961 അദ്ധ്യാപകർ യോഗ്യതയില്ലാത്തവരാണെന്ന് സർക്കാരിനും സാങ്കേതിക സർവകലാശാലയ്ക്കും റിപ്പോർട്ട് നൽകി സി.എ.ജി. എയ്ഡഡ്, സർക്കാർ കോളേജുകളിലും അയോഗ്യരായവരുണ്ട്. എന്നാൽ ഇതിൽ കൂടുതലും സ്വാശ്രയ കോളേജുകളിലാണ്. സാങ്കേതിക സർവകലാശാലാ രജിസ്ട്രാർ അദ്ധ്യാപകരുടെ യോഗ്യത അറിയിക്കാൻ പ്രിൻസിപ്പൽമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എ.ഐ.സി.ടി.ഇ) ചട്ടങ്ങൾ പാലിക്കാതെ, യോഗ്യതകളിൽ ഇളവ് വരുത്തിയ ശേഷമാണ് അധ്യാപകർ നിയമനവും സ്ഥാനക്കയറ്റവും നേടിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എ.ഐ.സി.ടി.ഇയുടെയും യു.ജി.സിയുടെയും ചട്ടങ്ങളിൽ ഇളവ് നൽകാനോ മാറ്റം വരുത്താനോ സർക്കാരിന് അധികാരമില്ല. എന്നിട്ടും അദ്ധ്യാപക സംഘടനകൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തി യോഗ്യതകളിൽ ഇളവ് വരുത്തി പ്രൊമോഷൻ നേടിയെടുത്തുവെന്നാണ് റിപ്പോർട്ട്. അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, പ്രിൻസിപ്പൽ തസ്തികകളുടെ യോഗ്യതയിലാണ് ഇത്തരത്തിൽ സർക്കാർ ഇളവ് അനുവദിച്ചത്. എന്നാൽ യോഗ്യതകളിൽ ഇളവ് അനുവദിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്നാണ് സുപ്രീം കോടതിയും അറിയിച്ചിരിക്കുന്നത്.

കേരളത്തിൽ 140 എഞ്ചിനീയറിംഗ് കോളേജുകളാണ് ഉള്ളത്. ഇതിൽ സർക്കാർ കോളേജുകളിൽ 93 യോഗ്യതയില്ലാത്ത അധ്യാപകരും എയ്ഡഡ് കോളേജുകളിൽ 49 യോഗ്യതയില്ലാത്ത അധ്യാപകരും സർക്കാർ സ്വാശ്രയത്തിൽ 69 യോഗ്യതയില്ലാത്ത അധ്യാപകരും സ്വകാര്യ സ്വാശ്രയത്തിൽ 750 അയോഗ്യരായ അധ്യാപകരുമുണ്ട്. ഗവേഷണ ബിരുദമില്ലെന്നതാണ് ഇവരുടെ പ്രധാന ന്യൂനത.

അധ്യാപകരുടെ യോഗ്യതയിൽ വ്യക്തത വരുത്തേണ്ടത് സർവകലാശാലയാണെങ്കിലും ഇത് ചെയ്യാറില്ല. യോഗ്യതയില്ലാത്തവരെ പരീക്ഷപേപ്പർ മൂല്യനിർണയത്തിന് നിയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ യോഗ്യതയില്ലാത്തവർ മൂല്യ നിർണയം നടത്തുമ്പോൾ പിഴവ് സംഭവിക്കാറുണ്ട്. അയോഗ്യരായ അധ്യാപകരെ കണ്ടെത്താൻ സിൻഡിക്കേറ്റ് നടപടി സ്വീകരിക്കും. കോളേജുകളുടെ അഫിലിയേഷൻ പുതുക്കാനുള്ള അപേക്ഷയ്‌ക്കൊപ്പം അധ്യാപകരുടെ യോഗ്യതകളടക്കമുള്ള വിവരങ്ങൾ നൽകണമെന്നാണ് നിർദ്ദേശം. നിശ്ചിത യോഗ്യതയില്ലാത്ത അധ്യാപകരുടെ അഫിലിയേഷൻ പുതുക്കില്ല.