ക്രഷർ തട്ടിപ്പ് കേസ്; പി വി അൻവർ എംഎൽഎയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട്

മഞ്ചേരി: പി വി അൻവർ എംഎൽഎയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട്. 50 ലക്ഷത്തിന്റെ ക്രഷർ തട്ടിപ്പ് കേസിൽ പി വി അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായാണ് ക്രൈംബ്രാഞ്ചിന്റെ ഇടക്കാല അന്വേഷണ റിപ്പോർട്ട്. കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എൻജിനീയറുടെ 50 ലക്ഷം തട്ടിയ കേസിൽ പി വി അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമൻ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മംഗലാപുരം ബൽത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷർ പി വി അൻവറിന് വിൽപന നടത്തിയ കാസർകോട് സ്വദേശി കെ. ഇബ്രാഹിമിൽ നിന്നും ഡിവൈഎസ്പി മൊഴി രേഖപ്പെടുത്തിയിരുന്നു.

ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കർ ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നായിരുന്നു പി വി അൻവറിന്റെ അവകാശവാദം. ക്രയവിക്രയ അവകാശമുണ്ടെന്ന് പറഞ്ഞാണ് പി വി അൻവർ പ്രവാസി എൻജിനീയർ മലപ്പുറം പട്ടർക്കടവ് സ്വദേശി നടുത്തൊടി സലീമിൽ നിന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയത്. എന്നാൽ, ക്രഷർ സർക്കാരിൽ നിന്ന് പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാർ മാത്രമാണ് അൻവറിന് കൈമാറിയതെന്നുമാണ് ഇബ്രാഹിം നൽകിയിരിക്കുന്ന മൊഴി.