ഭൂതപ്രേതങ്ങള്‍ കുടിയിരിക്കുന്ന നരകക്കിണര്‍ !ചരിത്ര വിശ്വാസങ്ങള്‍ പൊളിച്ചെഴുതി ഒമാന്‍ സംഘം

നൂറ്റാണ്ടുകളായി ജനങ്ങളുടെ പേടി സ്വപ്നമായ ബര്‍ഹൗത്തിലെ കിണര്‍ (നരകക്കിണര്‍) കീഴടക്കി ഒമാനി ഗുഹാ പര്യവേക്ഷണ സംഘം. വലിയ മരുഭൂമിക്കു നടുവിലെ ഒരഗാധ ഗര്‍ത്തമാണ് നരകക്കിണര്‍. പേരുപോലെ തന്നെ നാട്ടുകാര്‍ക്ക് ഭയമാണ് ഈ നരകക്കിണര്‍. അതിനടുത്തുകൂടി പോയാല്‍ ഭൂതപ്രേതഗണങ്ങള്‍ താഴേക്ക് വലിച്ചിടുമെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. ഇതിനുള്ളില്‍ ജിന്നുകളെയും പ്രേതങ്ങളെയും തടവിലിട്ടിട്ടുണ്ട് എന്നാണ് മറ്റൊരു വിശ്വാസം. ലോകാവസാനത്തില്‍, തിന്‍മ ചെയ്യുന്നവരെ അടക്കുന്ന സ്ഥലമാണ് അതെന്നും വിശ്വാസമുണ്ട്. അതിനകത്തെ പൊത്തുകളില്‍ അപകടകാരികളായ ചീങ്കണ്ണികളും വിഷസര്‍പ്പങ്ങളും പാര്‍ക്കുന്നുവെന്നും പറയപ്പെടുന്നു. ഒരാളും ഒരിക്കല്‍ പോലും ചെന്നെത്തിയിട്ടില്ലാത്ത ഈ ഗര്‍ത്തത്തിനുള്ളിലേക്ക് ചെന്നിറങ്ങിയ ഒമാനി സംഘം ഈ വിശ്വാസങ്ങളെല്ലാം പൊളിച്ചെഴുതി.

ഒമാനിലെ എര്‍ത്ത് സയന്‍സസ് കണ്‍സല്‍ട്ടന്‍സി സെന്റര്‍ മേധാവിയായ ഡോ. മുഹമ്മദ് അല്‍ കിന്ദിയുടെ നേതൃത്വത്തിലുള്ള 10 അംഗ പര്യവേക്ഷണ സംഘമാണ് നരകക്കിണര്‍ കീഴടക്കിയത്. യമന്‍ ജിയോളജിക്കല്‍ സര്‍വേയുമായി ചേര്‍ന്നാണ് ഇവര്‍ നരകക്കിണര്‍ കീഴടക്കിയത്.

മക്കയിലുള്ള സംസം വെള്ളം ലോകത്തേറ്റവും പരിശുദ്ധമായ ജലം എന്നാണ് അറിയപ്പെടുന്നതെങ്കില്‍, അതിനു നേര്‍ വിപരീതമാണ് ഈ കിണര്‍ അറിയപ്പെടുന്നത്. വിഷജലമാണ് ഇതെന്നാണ് വിശ്വാസം. എന്നാല്‍, അതിലുള്ളത് നല്ല ശുദ്ധജലമാണ്. ഞങ്ങളത് കുടിക്കുക പോലും ചെയ്‌തെന്ന്, ദ് നാഷനല്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഡോ. മുഹമ്മദ് അല്‍ കിന്ദി പറയുന്നു.

മറ്റൊരു വിശ്വാസമുള്ളത് ഇവിടെയെത്തുന്നവര്‍ ശ്വാസം മുട്ടി മരിക്കും എന്നാണ്. എന്നാല്‍, ഞങ്ങള്‍ ചെന്നെത്തിയത്, സാധാരണ ഓക്സിജന്‍ തോതുള്ള, ശുദ്ധവായു നിറഞ്ഞ ഒരിടത്താണ്. പ്രേതങ്ങളും ഭയാനക ജീവികളും ഉണ്ടെന്നു പറയപ്പെടുന്ന അവിടെ ആകെയുള്ളത് കുറച്ചു പാമ്പുകളാണ്. തിന്നാന്‍ മറ്റൊന്നും ഇല്ലാത്തതിനാല്‍ ബാക്കി ആയവയാണ് അത്. സംഘത്തിനു നേതൃത്വം നല്‍കിയ ഡോ. മുഹമ്മദ് അല്‍ കിന്ദി പറഞ്ഞു.

പുറമേനിന്ന് നോക്കുമ്പോള്‍ അതൊരു ദ്വാരമാണ്. എന്നാല്‍, അകത്തേക്ക് ചെല്ലുമ്പോള്‍ 100 അടി വിസ്തീര്‍ണ്ണമുണ്ട്. 367 അടി ആഴമാണ് ഇതിനുള്ളത്. അതായത് അനേകം കെട്ടിടങ്ങള്‍ ഒന്നിച്ചു വെച്ചാലുള്ള വലിപ്പം. ഇവിടം കീഴടക്കിയതായി യമനിലെ ചില സാഹസികര്‍ നേരത്തെ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും ഒരാളും ഇന്നേ വരെ ഇവിടേക്ക് കടന്നുചെന്നിട്ടില്ല എന്ന് ഡോ. മുഹമ്മദ് സാക്ഷ്യപ്പെടുത്തുന്നു. ആരുടെയും കാലടികള്‍ അവിടെ കണ്ടിട്ടില്ല. മനുഷ്യര്‍ എന്നെങ്കിലും ചെന്നതിന്റെ ഒരു സൂചനയും അവിടെയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗുഹയ്ക്കുള്ളില്‍ നിരവധി സര്‍പ്പപ്പുറ്റുകള്‍ സംഘം കണ്ടെത്തി. ചില പുറ്റുകള്‍ വളരെ വലുതാണ്. അപകടകാരികളായ ചീങ്കണ്ണികളെ തടവിലിട്ടിരിക്കുന്നതാണ് ഇത്തരം പുറ്റുകള്‍ എന്നാണ് വിശ്വാസം. എന്നാല്‍, പാമ്പുകളും തവളകളും പ്രാണികളുമല്ലാതെ മറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സംഘ സാക്ഷ്യപ്പെടുത്തുന്നു.

മനോഹരമായ ഗുഹാമുത്തുകളാണ് മറ്റൊരു ആകര്‍ഷണീയത. ഇളം പച്ച നിറത്തിലുള്ള ഇത്തരം മുത്തുകള്‍ അടിത്തട്ടില്‍ കണ്ടെത്തി. അനേകം നാളുകള്‍ കൊണ്ട് മുത്തുകളായി മാറിയ കാല്‍സിയം നിക്ഷേപമാണ് ഇവ. അപൂര്‍വമായി കണ്ടുവരുന്നവയാണ് ഗുഹാമുത്തുകള്‍. ഗുഹകളിലും ഗര്‍ത്തങ്ങളിലും നിരപ്പായ സ്ഥലങ്ങളില്‍ മാത്രമേ ഇവ ഉണ്ടാകൂ. അനേകം നൂറ്റാണ്ടുകള്‍ കൊണ്ടാണ് ഇവ രൂപപ്പെടുന്നത്.

ആധുനിക രീതിയിലുള്ള സംവിധാനങ്ങളുമായാണ് സംഘം നരകക്കിണറിലേക്ക് ഇറങ്ങിയത്. കപ്പിയും കയറും ഉപയോഗിച്ചാണ് അകത്തേക്ക് ആടിയിറങ്ങിയത്. ഓക്സിജന്‍ മാസ്‌കുകള്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇവര്‍ ഉപയോഗിച്ചിരുന്നു.