സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേര് മാറ്റി കേന്ദ്ര സർക്കാർ; പദ്ധതി 2026 വരെ നീട്ടാനും തീരുമാനം

ന്യൂഡൽഹി: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേര് മാറ്റി കേന്ദ്ര സർക്കാർ.’നാഷണൽ സ്‌കീം ഫോർ പി.എം. പോഷൺ ഇൻ സ്‌കൂൾസ്’ എന്നാണ് ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന പുതിയ പേര്. ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

പദ്ധതി 2026 വരെ നീട്ടാനും കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. പദ്ധതിക്കായി കേന്ദ്ര സർക്കാർ 54,000 കോടി രൂപയും സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും 31,733.14 കോടി രൂപയുമാണ് ചെലവഴിക്കുന്നത്. 11.20 ലക്ഷം സ്‌കൂളുകളിൽ പഠിക്കുന്ന 11.80 കോടി കുട്ടികൾക്കാണ് പി.എം. പോഷൺ പദ്ധതിയുടെ ഗുണം ലഭിക്കുക.

പ്രത്യേക അവസരങ്ങളിലും ആഘോഷ വേളകളിലും വിദ്യാർത്ഥികൾക്ക് വിശേഷ ഭക്ഷണം ലഭ്യമാക്കുന്നതിന് പൊതുജനങ്ങൾക്ക് അവസരം നൽകുന്ന തിഥി ഭോജൻ പദ്ധതിയും നടപ്പാക്കും. കുട്ടികൾക്ക് പ്രകൃതി-ഉദ്യാനപാലനത്തിന് അവസരമൊരുക്കാൻ വിദ്യാലയങ്ങളിൽ സ്‌കൂൾ ന്യൂട്രീഷൻ ഗാർഡൻസ് ആരംഭിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. സർക്കാർ, സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലെ 1-8 ക്ലാസിലെ വിദ്യാർഥികളെ കൂടാതെ ബാലവാടികളിലെ കുട്ടികളെയും പി.എം. പോഷൺ പദ്ധതിയിൽ ഉൾപ്പെടുത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്.