കൊലപാതക കേസ് പ്രതികൾ ജയിലിൽ നിന്ന് ഫോൺ വിളിച്ച സംഭവം; വിയ്യൂർ ജയിൽ സൂപ്രണ്ട് എ ജി സുരേഷിനെതിരെ നടപടി

തിരുവനന്തപുരം: വിയ്യൂർ ജയിൽ സൂപ്രണ്ട് എ ജി സുരേഷിനെതിരെ നടപടി. കൊലപാതക കേസ് പ്രതികൾ ജയിലിൽ നിന്ന് ഫോൺ വിളിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് സുരേഷിനെ സസ്‌പെൻഡ് ചെയ്തത്. ഫോൺ വിളിക്ക് സൂപ്രണ്ട് ഒത്താശ ചെയ്തുവെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രതികളുടെ ഫോൺ വിളി സംബന്ധിച്ച് ജയിൽ സൂപ്രണ്ടിന് ജയിൽ ഡിജിപി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നായിരുന്നു കാരണം കാണിക്കൽ നോട്ടീസിലെ നിർദ്ദേശം. കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയുടെയും അന്വേഷണ റിപ്പോർട്ടിന്റെയും പശ്ചാത്തലത്തിലാണ് ജയിൽ സൂപ്രണ്ടിനെതിരെ നടപടി സ്വീകരിച്ചത്.

നേരത്തെ ടി പി വധക്കേസ് പ്രതിയായ കൊടി സുനിയിൽ നിന്നും ഫോൺ പിടിച്ചെടുക്കുകയും പല തവണ ഗുണ്ടകളെ അടക്കം സുനി ജയിലിൽ വിളിച്ചെന്നും കണ്ടെത്തിയിരുന്നു. കൊലപാതക കേസിൽ തടവിൽ കഴിയുന്ന റഷീദ് എന്ന തടവുകാരൻ 223 മൊബൈൽ നമ്പറുകളിലേക്ക് 1345 തവണ ഫോൺ വിളിച്ചിരുന്നതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഇതേ ഫോണിൽ നിന്ന് മറ്റു തടവുകാരും വിളിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ജാമറുകൾ ഉൾപ്പെടെയുള്ള ശക്തമായ നിയന്ത്രണങ്ങൾ ഫലം കാണാത്ത അവസ്ഥയാണുള്ളത്. അതീവ ഗൗരവത്തെയാണ് വിഷയത്തെ ആഭ്യന്തര വകുപ്പ് നീരീക്ഷിക്കുന്നത്.