തിരുവനന്തപുരം: യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്ന ഈജിപ്ഷ്യൻ മുസ്ലീം പണ്ഡിതന്റെ പുസ്തകം നിരോധിക്കണമെന്ന ആവശ്യവുമായി സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. അഹമ്മദ് ഇബ്രാഹിം അൽ ദുംയാതി എഴുതിയ വിജയത്തിന്റെ വാതിൽ, വാളിന്റെ തണലിൽ എന്ന പുസ്തകത്തിനെതിരെയാണ് (Mashari al-Ashwaq Ila Masari al-Ushaaq ) ഡിജിപി രംഗത്തെത്തിയത്.
പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതനാണ് ഇബ്രാഹിം അൽ ദുംയാതി. ഈ പുസ്തകം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് പൊലീസിന്റെ നിരീക്ഷണം. മത സ്പർധ വളർത്തുന്ന ഉള്ളടക്കം ആണ് പുസ്തകത്തിലെന്നും ഭീകര സംഘടനകളിൽ ചേരാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതാണ് ഇതെന്നാണ് ഡിജിപി അറിയിക്കുന്നത്.
പുസ്തകം നിരോധിക്കണമെന്ന അനിൽ കാന്തിന്റെ നിർദ്ദേശത്തെ തുടർന്ന് പുസ്തകം പഠിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. പിആർഡി ഡയറക്ടർ എസ് ഹരികിഷോർ, ആഭ്യന്തര സുരക്ഷ ഐജി ജി സ്പർജൻ കുമാർ, ഡോക്ടർ എൻ കെ ജയകുമാർ എന്നിവരാണ് സമിതി അംഗങ്ങൾ.

