അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈന എട്ടിടങ്ങളില്‍ സൈനികര്‍ക്ക് ഷെല്‍ട്ടര്‍ നിര്‍മ്മിച്ചു

ലഡാക്ക്: അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി മുന്നേറ്റ മേഖലകളില്‍ എട്ടിടങ്ങളിലായി ട്രൂപ്പ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാന്‍ ചൈന. എട്ടോളം മുന്നേറ്റ മേഖലകളിലെങ്കിലും നിര്‍മ്മാണം ഇതിനകം നടന്നതായി രഹസ്യാന്വേഷണ എജന്‍സികള്‍ വ്യക്തമാക്കുന്നു. അതിര്‍ത്തിയിലെ വിവിധ മേഖലകളില്‍ എയര്‍ സ്ട്രിപ്പുകളുടെ നിര്‍മ്മാണവും ധ്രുതഗതിയിലാണെന്ന് രഹസ്യാന്വേഷണ എജന്‍സികള്‍ അറിയിച്ചു.

ഒരു വര്‍ഷത്തിലേറെയായി സംഘര്‍ഷം തുടരുന്ന കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര പോസ്റ്റില്‍ നിന്നും ഇന്ത്യയും ചൈനയും സൈന്യങ്ങളെ ഓഗസ്റ്റില്‍ പൂര്‍ണ്ണമായും പിന്‍വലിച്ചിരുന്നു. പ്രധാന സംഘര്‍ഷ മേഖലകളില്‍ ഒന്നായ പട്രോളിംഗ് പോയിന്റ് 17, അഥവാ ഗോഗ്ര പോസ്റ്റില്‍ നിന്നും ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചു. താല്‍ക്കാലിക നിര്‍മ്മിതികളും ടെന്‍ഡുകളും ഇരു സൈന്യങ്ങളും പൊളിച്ചുനീക്കിയെന്നു പരസ്പരം ഉറപ്പുവരുത്തിയിരുന്നു.

എന്നാല്‍, 2020 മെയ് മുതല്‍ മുഖാമുഖം നിന്നിരുന്ന സേനകള്‍, സ്ഥിരം തവളങ്ങളിലേക്ക് പിന്മാറി. ഓഗസ്റ്റ് 04, 05 എന്നീ ദിവസങ്ങളിലായാണ് സേനാ പിന്‍മാറ്റം പൂര്‍ത്തിയാക്കിയത്. ജൂലൈ 31ന് കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ മോള്‍ഡോ മീറ്റിംഗ് പോയിന്റില്‍ ഇരുരാജ്യങ്ങളുടെയും കോര്‍ കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലെ ധാരണ അനുസരിച്ചായിരുന്നു സേനാ പിന്‍മാറ്റം. പ്രധാന സംഘര്‍ഷ പ്രദേശമായ ഗാല്‍വന്‍ താഴ്വരയില്‍ നിന്നും ഇരു സൈന്യങ്ങളും നേരത്തെ പിന്‍മാറിയിരുന്നു. സേനാ മുന്നേറ്റം ഇനി ഉണ്ടാകില്ലെന്നും, ബാക്കിയുള്ള മേഖലകളിലെ തര്‍ക്കം തുടര്‍ ചര്‍ച്ചകളില്‍ ഘട്ടംഘട്ടമായി പരിഹരിക്കാനും ഇരു സൈന്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നതാണ്.