ലക്നൗ: ഉത്തർപ്രദേശ് മന്ത്രിസഭ പുന:സംഘടിപ്പിച്ചു. മുൻ കോൺഗ്രസ് നേതാവും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിൻ പ്രസാദ ഉൾപ്പെടെ ഏഴു പേരെ ഉൾപ്പെടുത്തിയാണ് ഉത്തർപ്രദേശിൽ മന്ത്രിസഭ പുന:സംഘടിപ്പിച്ചത്. ഗവർണർ ആനന്ദി ബെൻ പട്ടേലാണ് പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ബിജെപി നേതാക്കളായ പൾട്ടു റാം, ഛത്രപാൽ ഗംഗ്വാർ സംഗീത ബൽവന്ത്, ധരംവീർ പ്രജാപതി, സഞ്ജീവ് കുമാർ, ദിനേശ് കാർത്തിക്, ജിതിൻ പ്രസാദ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. രാജ് ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. പുതുതായി ചുമതലയേറ്റവരിൽ ജിതിൻ പ്രസാദയ്ക്ക് പുറമേയുള്ളവർക്ക് സഹമന്ത്രി സ്ഥാനമാകും ലഭിക്കുകയെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇത് മൂന്നാം തവണയാണ് ഉത്തർപ്രദേശ് മന്ത്രിസഭാ പുന:സംഘടന നടത്തുന്നത്. മികച്ച വിജയത്തോടെ വീണ്ടും ഉത്തർപ്രദേശിൽ അധികാരത്തിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. 2019 ഓഗസ്റ്റ് 21 നാണ് ഇതിന് മുൻപ് മന്ത്രിസഭ പുന:സംഘടിപ്പിച്ചത്.
അതേസമയം പഞ്ചാബിൽ പുതുതായി അധികാരമേറ്റ ചരൺജിത് സിങ് ചന്നി മന്ത്രിസഭയിൽ 15 അംഗങ്ങളും ഞായറാഴ്ച്ച സത്യപ്രതിജ്ഞ ചെയ്തു. ആറ് പുതുമുഖങ്ങൾ ഉൾപ്പെടുന്നതാണ് ചരൺജിത് സിംഗ് ചന്നി മന്ത്രിസഭ. ബ്രഹ്മം മോഹിന്ദ്ര, ഭരത് ഭൂഷൺ, മൻപ്രീത് ബാദൽ, ത്രിപ്ത് രജിന്ദർ സിഭ് ബജ്‌വ , പാർഗത് സിങ്, സുഘ്ബിന്ദർ സർകാരിയ, വിജയ് ഇന്ദർ സിഗ്ല , രാജ് കുമാർ വേർക , റാണ ഗുർജീത് സിങ്, സംഘത് സിങ് ഗിൾസിൻ , രൺദീപ് സിങ് നബ്ബ, അരുണ ചൗധരി, റസിയ സുൽത്താന, ഗുർകിരത് സിങ് കൊട്‌ലി , അമരീന്ദർ സിങ് രാജ വാറിങ് എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.