ജനവിധിയെ എങ്കിലും മാനിക്കണം; മാദ്ധ്യമങ്ങക്കെതിരെ രൂക്ഷ വിമർശനവുമായി വി ശിവൻകുട്ടി

തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉത്തരേന്ത്യൻ ഖാപ്പ് പഞ്ചായത്ത് മാതൃകയിൽ ചില മാദ്ധ്യമ ജഡ്ജിമാർ സിംഹാസന പുറത്തേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീക്കൊളുത്താനുമൊക്കെ ആക്രോശിക്കുമെന്ന് അദ്ദേഹം വിമർശിച്ചു. മാദ്ധ്യമ മേഖലയിലെ ചില അനാവശ്യ പ്രവണതകളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.

ആ ആക്രോശം ജനം കേട്ടിരുന്നേൽ രണ്ടാം പിണറായി സർക്കാർ ഉണ്ടാകുമായിരുന്നില്ല. ഒന്നിനേയും മാനിക്കുന്നില്ലെങ്കിൽ ജനവിധിയെ എങ്കിലും മാനിക്കണം. ഓട് പൊളിച്ചിറങ്ങി വന്നവരല്ല ഞങ്ങൾ. ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ്. വിധിക്കാനും വിചാരണ നടത്താനും ഈ നാട്ടിൽ നീതിയും നിയമവുമുണ്ട്. കോടതികൾ ഉണ്ട്. അതിന് ചില ഖാപ്പ് മാദ്ധ്യമ കോടതികൾ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒന്നോർക്കുന്നത് നന്നായിരിക്കും. കേരളത്തിലെ ജനം ഇതെല്ലാം കാണുന്നും കേൾക്കുന്നുമുണ്ട്. ബാർക്കിന്റെ ഏതാനും മീറ്ററിൽ ഏതാനും പേർ കാണുന്നുണ്ട് എന്ന കണക്കു നിരത്തുന്നവർക്ക് എതിരാണ് ജനവിധി. വിചാരണ ചെയ്യാൻ നിങ്ങൾക്കാര് അവകാശം തന്നു എന്ന് ചോദിച്ചതിനാണ് ഒരു മാധ്യമ പ്രവർത്തകനെതിരെ കേസ് കൊടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുമണ്ഡലത്തിൽ ഉള്ളവരെ അധിക്ഷേപിക്കുന്ന നടപടി കുറച്ചു കാലമായി ഉണ്ട്. ആളുകളുടെ മേൽ കരിവാരി തേക്കുന്ന ഏർപ്പാടിന് പിന്തുണ ഇല്ല എന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവർ ഫോണിൽ അറിയിച്ചിട്ടുണ്ട്. ഒരു കാര്യം വ്യക്തമാക്കാം,കോട്ടിട്ട ചില സാറന്മാർ വിചാരിച്ചാലൊന്നും ഈ നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളർച്ച തടയാനാവില്ല. അത് കാലം തെളിയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.