വി എം സുധീരന്റെ രാജി പിൻവലിക്കാൻ ഹൈക്കമാൻഡ് ഇടപെടണം; സോണിയാ ഗാന്ധിയ്ക്ക് കത്തയച്ച് ടി എൻ പ്രതാപൻ

തൃശൂർ: മുതിർന്ന നേതാവ് വി എം സുധീരന്റെ രാജി പിൻവലിക്കാൻ ഹൈക്കമാൻഡ് ഇടപെടൽ ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചു. സുധീരൻ കേരള രാഷ്ട്രീയത്തിലെ അനിവാര്യനായ നേതാവാണെന്നും കേരളത്തിലെ പൊതു സമൂഹത്തിന്റെ ശബ്ദമാണ് അദ്ദേഹമെന്നുമാണ് കത്തിൽ പറയുന്നത്.

അതേസമയം കെപിസിസി നേതൃത്വത്തിന്റെ അനുനയ നീക്കങ്ങൾ എല്ലാം തള്ളി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിയിൽ ഉറച്ച് നിൽക്കുകയാണ് വി എം സുധീരൻ. നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ സുധീരനെ വീട്ടിലെത്തി കണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ക്ഷമ ചോദിച്ചിരുന്നു. എന്നാൽ സുധീരൻ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിക്കുകയായിരുന്നു. പുതിയ നേതൃത്വം സുവർണ്ണാവസരം കളഞ്ഞുകുളിച്ചുവെന്നായിരുന്നു വി ഡി സതീശനോട് വി എം സുധീരൻ പറഞ്ഞത്.

സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കം തുടരാനാണ് നേതൃത്വത്തിന്റ തീരുമാനം. വി എം സുധീരനെ അനുനയിപ്പിക്കാൻ നേതാക്കൾ ഇടപെടണമെന്ന് ഉമ്മൻ ചാണ്ടിയും നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുധീരനെ വേദനിപ്പിച്ചത് എന്തെന്ന് കണ്ടെത്തി പരിഹാരം കാണണമെന്നും സുധീരൻ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുന്നത് ശരിയല്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. വി എം സുധീരന് അഭിപ്രായം പറയാൻ അവസരം നൽകിയെങ്കിലും അത് വിനിയോഗിച്ചില്ലെന്നാണ് കെ സുധാകരൻ പറയുന്നത്. സുധീരന്റെ വീട്ടിൽ പോയി ക്ഷമ പറഞ്ഞയാളാണ് താനെന്നും സുധീരന് തെറ്റിദ്ധാരണയുണ്ടെങ്കിൽ തിരുത്തുമെന്നും സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു.