കാണാതായവരെ കണ്ടെത്താന്‍ ആധാര്‍ അധിഷ്ഠിത സോഫ്റ്റ്വെയര്‍ പദ്ധതിയൊരുക്കാന്‍ കേന്ദ്രം

കൊല്ലം: കാണാതായവരെ കണ്ടെത്താന്‍ ആധാര്‍ അധിഷ്ഠിത സോഫ്റ്റ്വെയര്‍ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഡല്‍ഹിയിലെ പ്രോജക്ട് ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ഡെവലപ്പ്‌മെന്റ് വിശകലനം നടത്തിയതിനുശേഷം എല്ലാ സംസ്ഥാനങ്ങളിലെയും ഡി.ജി.പി.മാര്‍ക്ക് അയച്ചുകൊടുത്തു. പരവൂര്‍ പൊഴിക്കര സ്വദേശിയായ അജു സൈഗാള്‍ പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്ത പ്രോജക്ട് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

പദ്ധതി നടപ്പാക്കുന്നതിനായി എല്ലാ പൊലീസ് സ്റ്റേഷനുകളിലും ബയോമെട്രിക് സ്‌കാന്‍ സൗകര്യമുള്ള ഫോണോ ടാബോ വാങ്ങണം. ഇത് ആധാറുമായി ബന്ധപ്പെടുത്താനുള്ള അനുമതിനേടിയാല്‍ അജ്ഞാത ജഡം തിരിച്ചറിയാനും, ഒറ്റപ്പെട്ടുപോയ കുട്ടികളുടെ രക്ഷിതാക്കളെ കണ്ടെത്താനും പൊലീസിന് എളുപ്പം സാധിക്കും. ഭിക്ഷാടന മാഫിയയുടെ കൈയില്‍പ്പെട്ടുപോയ കുട്ടികളെ രക്ഷിതാക്കളിലെത്തിക്കാനും എളുപ്പം സാധ്യമാകും എന്നതാണ് മറ്റൊരു ശ്രദ്ധേയ ഘടകം.

ഇതിനുപുറമെ അപകടങ്ങളില്‍ ബോധം നഷ്ടപ്പെട്ട് ആശുപത്രിയിലെത്തിക്കുന്നവരുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനും എളുപ്പമാകും. ഇങ്ങനെ കണ്ടെത്തുമ്പോള്‍ത്തന്നെ വിലാസത്തിന് അടുത്തുള്ള പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം എത്തുന്നരീതിയില്‍ സോഫ്റ്റ്വെയര്‍ ഉണ്ടാക്കാനുള്ള ആശയവും അജു മുന്നോട്ടുവെച്ചിരുന്നു. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനും വേണ്ട നടപടി കൈക്കൊള്ളാനും ആവശ്യപ്പെട്ടാണ് ഡി.ജി.പി.മാര്‍ക്കുള്ള കത്ത്.