തിരുവനന്തപുരം: കെ.പി.സി.സി. ഭാരവാഹിപ്പട്ടികയിലേക്ക് പരിഗണിക്കേണ്ട നേതാക്കളുടെ പേരുകൾ നിർദേശിച്ച് ഗ്രൂപ്പുകൾ. കെ.ശിവദാസൻ നായരെ നേതൃനിരയിലേക്ക് പരിഗണിക്കണമെന്നാണ് എ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ഇടഞ്ഞുനിൽക്കുന്ന എ.വി. ഗോപിനാഥിനെ വൈസ് പ്രസിഡന്റാക്കാനും നീക്കം നടക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി ഭാരവാഹിപ്പട്ടികയിലേക്ക് പരിഗണിക്കേണ്ട പേരുകൾ സംസ്ഥാന നേതൃത്വത്തിന് കൈമാറി.
ഡിസിസി പുനഃസംഘടനയിൽ തർക്കവും അഭിപ്രായ ഭിന്നതയും കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ ഉണ്ടാകാതിരിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. കെപിസിസി ഭാരവാഹിപ്പട്ടികയുമായി ബന്ധപ്പെട്ട് പൊതുമാനദണ്ഡം വെച്ച് ഗ്രൂപ്പ് നേതാക്കളുമായി രണ്ട് വട്ടം സംസ്ഥാന നേതൃത്വം ചർച്ച നടത്തിയിരുന്നു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തി അവരുടെ താൽപര്യം സംസ്ഥാന നേതൃത്വം ചോദിച്ചറിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് എ, ഐ ഗ്രൂപ്പുകൾ 51 അംഗങ്ങൾ വരുന്ന കെ.പി.സി.സി. ഭാരവാഹികളുടെ പട്ടികയിലേക്ക് നിർദേശങ്ങൾ സമർപ്പിച്ചത്.
അഞ്ച് വർഷം പിന്നിട്ടിവരേയും എംഎൽഎ, എംപി സ്ഥാനങ്ങൾ വഹിക്കുന്നവരെയും കെപിസിസി ഭാരവാഹിപ്പട്ടികയിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. അതിനാൽ തന്നെ 16 അംഗ ജനറൽ സെക്രട്ടറിമാരിൽ പരമാവധി ഗ്രൂപ്പ് നേതാക്കളെ ഉൾപ്പെടുത്താനാണ് എ, ഐ ഗ്രൂപ്പുകളുടെ ശ്രമം. എ.എ. ഷുക്കൂർ, വി.എസ്.ശിവകുമാർ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയ നേതാക്കളെയാണ് ഐ ഗ്രൂപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. ആര്യാടൻ ഷൗക്കത്ത്, സോണി സെബാസ്റ്റിയൻ, കെ.ശിവദാസൻ നായർ, അബ്ദുൾ മുത്തലിബ്, വർക്കല കഹാർ തുടങ്ങിയ നേതാക്കളുടെ പേരുകളെയാണ് എ ഗ്രൂപ്പ് ശുപാർശ ചെയ്തിരിക്കുന്നത്.
അതേസമയം പി.എം. നിയാസ്, വി.ടി. ബൽറാം, പഴകുളം മധു തുടങ്ങിയവരെ ഗ്രൂപ്പിന് അതീതമായി നേതൃത്വം പിന്തുണയ്ക്കുന്നുണ്ട്. അയജ് തറയിൽ, ബി. സുഗതൻ, എ.വി. ഗോപിനാഥ് തുടങ്ങിയവർക്ക് വേണ്ടി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും നീക്കങ്ങൾ നടത്തുന്നുണ്ട്. നിയമസഭാ പരാജയത്തേക്കുറിച്ച് പഠിച്ച കെ.പി.സി.സിയുടെ അഞ്ച് മേഖലാ സമിതികളുടെ റിപ്പോർട്ടിൽ വിമർശനം നേരിട്ടവരെ ഭാരവാഹിപ്പട്ടികയിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചു. മുൻ ജില്ലാ അധ്യക്ഷ സ്ഥാനം വഹിച്ചവരെ രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു.

