നാർക്കോട്ടിക്ക് ജിഹാദ് പരാമർശം; പാലാ ബിഷപ്പിന് പിന്തുണയുമായി സിറോ മലബാർ സഭ

തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി സിറോ മലബാർ സഭ. ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നാണ് സിറോ മലബാർ സഭ പറയുന്നത്. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും സഭ അറിയിച്ചിരിക്കുന്നത്.

ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതമാണ്. ബിഷപ്പിന്റെ പ്രസംഗം വിവാദമാക്കിയവർ അദ്ദേഹം ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം നഷ്ടപ്പെടുത്തി. പാലാ ബിഷപ്പ് നടത്തിയത് സഭാ വിശ്വാസികൾക്ക് വേണ്ടിയുള്ള പ്രസംഗമാണെന്നും പൊതുജനങ്ങൾക്ക് വേണ്ടിയുള്ളതല്ലെന്നും സഭ വിശദീകരിച്ചു. ചില രാഷ്ട്രീയ നേതാക്കൾ പ്രസംഗത്തെ രണ്ട് മതവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നമായി ചിത്രീകരിച്ചു. കേരളത്തിൽ എളുപ്പം വിറ്റഴിയുന്ന മതസ്പർദ്ധ വർഗീയ ലേബലുകൾ മാർ കല്ലറങ്ങാട്ടിന്റെ പ്രസംഗത്തിന് നൽകിയെന്നും സഭ കുറ്റപ്പെടുത്തി. സമൂഹത്തിന്റെ നന്മയും സമാധാനവും ഇല്ലാതാക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് ഫലപ്രദമായ അന്വേഷണം വേണമെന്നാണ് സിറോ മലബാർ സഭ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം.

അഫ്ഗാനിസ്താനിൽ നടത്തുന്ന മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെടുത്തി യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസിൽ ഉപയോഗിച്ചിട്ടുള്ളതാണ് നാർക്കോ ജിഹാദ് എന്ന വാക്ക്. അഫ്ഗാനിൽ നിന്നും കയറ്റിവിട്ട 21,000 കോടി വിലവരുന്ന 3000 കിലോ മയക്കുമരുന്ന് കഴിഞ്ഞ ദിവസമാണ് ഗുജറാത്തിൽ നിന്നും പിടിച്ചെടുത്തത്. അത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളോടും ശത്രുതാപരമായ അകലം പാലിക്കുന്നവരാണ് കേരളത്തിലെ മതസമൂഹങ്ങളും സംഘടനകളുമെന്ന് സഭ പറഞ്ഞു. കേരള സമൂഹത്തിലും അപകടകരമായി ഈ ‘മരണവ്യാപാരം’ നടക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ഇതിനെതിരെയാണ് ബിഷപ്പ് മുന്നറിയിപ്പ് നൽകിയത്. പ്രസംഗം മതസ്പർധ വളർത്തിയെന്ന് ആരോപിച്ചുകൊണ്ട് ബിഷപ്പിനെ ആക്രമിക്കാനുള്ള പ്രചാരണത്തിൽ നിന്ന് പിൻവാങ്ങണം. ഇത്തരം നീക്കങ്ങൾ കേരളീയ സമൂഹത്തിൽ നിലനിന്ന് പോരുന്ന സാഹോദര്യവും സഹവർത്തിത്വവും നഷ്ടപ്പെടുത്തുകയോ ചെയ്യൂവെന്നും സിറോ മലബാർ സഭ കൂട്ടിച്ചേർത്തു.