തിരുവനന്തപുരം: 2019 വരെ ഐഎസിൽ ചേർന്ന മലയാളികളുടെ കണക്ക് പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. 100 മലയാളികളാണ് 2019 വരെ ഐഎസിൽ ചേർന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ 28 പേർ ഐഎസ് ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി കേരളത്തിൽ നിന്നു തന്നെ പോയവരാണെന്നും മുഖ്യമന്ത്രി വിശദമാക്കി. 28 പേർ കേരളത്തിൽ നിന്നു തന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
28 പേരിൽ അഞ്ച് പേർ മാത്രമാണ് മറ്റ് മതങ്ങളിൽ നിന്നും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം നടത്തിയ ശേഷം ഐഎസിൽ ചേർന്നത്. അതിൽ തന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദുമതത്തിൽപ്പെട്ട യുവതി പാലക്കാട് സ്വദേശിയായ ബെക്സൺ എന്ന ക്രിസ്ത്യൻ യുവാവിനെയും എറണാകുളം, തമ്മനം സ്വദേശിനിയായ മെറിൻ ജേക്കബ് എന്ന ക്രിസ്ത്യൻ യുവതി ബെസ്റ്റിൻ എന്ന ക്രിസ്ത്യൻ യുവാവിനെയും വിവാഹം കഴിച്ച ശേഷമാണ് ഇസ്ലാമിലേക്ക് പരിവർത്തനം നടത്തി ഐഎസിൽ ചേർന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
2019 വരെ ഐ.എസിൽ ചേർന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരിൽ 72 പേർ തൊഴിൽപരമായ ആവശ്യങ്ങൾക്കോ മറ്റോ വിദേശരാജ്യത്ത് പോയ ശേഷം അവിടെ നിന്നും ഐ.എസ് ആശയങ്ങളിൽ ആകൃഷ്ടരായി ആ സംഘടനയിൽ എത്തിപ്പെട്ടതാണ്. അവരിൽ കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകൻ പ്രജു ഒഴികെ മറ്റെല്ലാവരും മുസ്ലീം സമുദായത്തിൽ ജനിച്ചവരാണെന്നും അദ്ദേഹം വിശദീകരിച്ചു.
മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെട്ടവരുടെ മതം തിരിച്ചുള്ള കണക്കും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 2020 ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എൻഡിപിഎസ് ആക്ട് പ്രകാരമുള്ള 4941 കേസുകളിൽ പ്രതികളായ 5422 പേരിൽ 2700 (49.80%) പേർ ഹിന്ദുമതത്തിൽപ്പെട്ടവരും 1869 (34.47%) പേർ ഇസ്ലാംമതത്തിൽപ്പെട്ടവരും 853 (15.73%) പേർ ക്രിസ്തു മതത്തിൽപ്പെട്ടവരുമാണ്. ഇതിൽ അസ്വാഭാവികമായ അനുപാതമില്ലെന്നും മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

