തിയേറ്ററുകള്‍ തുറന്നാലും ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഉടന്‍ പ്രദര്‍ശനത്തിനില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്നാലും മോഹന്‍ലാല്‍ ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഉടന്‍ റിലീസ് ചെയ്യില്ലെന്ന് റിപ്പോര്‍ട്ട്. കോവിഡ് ഇളവുകളില്‍ തിയേറ്ററുകള്‍ തുറന്നാലും എല്ലാ ഇരിപ്പിടങ്ങളിലും ആളുകളെ അനുവദിക്കില്ലാത്തതിനാല്‍ പ്രതീക്ഷിച്ച ലാഭം ഉണ്ടാക്കില്ല. സ്ഥിതിഗതികള്‍ അനുകൂലമായതിന് ശേഷം മാത്രം ചിത്രം പ്രദര്‍ശനത്തിന് എത്തിയ്ക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ മലയാളത്തിലെ തന്നെ എറ്റവും ചിലവേറിയ ചിത്രമാണ് മരയ്ക്കാര്‍. 100 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി. കുരുവിള, റോയ് സി.ജെ. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

ചിത്രം നേരത്തെ റിലീസിംഗിന് തയ്യാറായിരുന്നെങ്കിലും കോവിഡിനെത്തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചതിനെത്തുടര്‍ന്നാണ് റിലീസും നീണ്ടുപോയത്. ചിത്രം ഒ.ടി.ടി. വഴി റിലീസ് ചെയ്യില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കുറഞ്ഞത് 600 സ്‌ക്രീനുകളിലെങ്കിലും ചിത്രം പ്രദര്‍ശിപ്പിയ്ക്കും. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം കൂടി കണക്കിലെടുത്താവും റിലീസ്.

നേരത്തെ, കോവിഡ് കേസുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമാണെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ അറിയിച്ചിരുന്നു. ടിപിആര്‍ കുറയുന്നതും അനുകൂലമാണെന്നും മന്ത്രി പറഞ്ഞിരുന്നു.