ഐപിഎല്‍ കൊടിയേറി; മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ഒന്നാമതെത്തി ചെന്നൈ

ദുബായ്: ദുബായില്‍ കൊടിയേറിയ ഐപിഎല്‍ പതിനാലാം സീസണ്‍ രണ്ടാം ഭാഗത്തിലെ ചെന്നൈ-മുംബൈ പോരാട്ടത്തില്‍ ജയം സ്വന്തമാക്കി ധോനിപ്പട. മുംബൈ ഇന്ത്യന്‍സിനെതിരെ 20 റണ്‍സിന്റെ വിജയമാണ് ചെന്നൈ നേടിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് നിശ്ചിത 20 ഓവറില്‍ 136 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 156 റണ്‍സ് നേടിയത്.

മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 56 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ പൊഴിഞ്ഞു. 40 പന്തില്‍ 50 റണ്‍സ് നേടി പുറത്താകാതെ നിന്ന സൗരബ് തിവാരിയാണ് മുംബൈ നിരയില്‍ ടോപ് സ്‌കോറര്‍. എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 136 റണ്‍സ് നേടാനെ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ നായകനായി ഇറങ്ങിയ പൊള്ളാര്‍ഡിനും കൂട്ടര്‍ക്കുമായൊള്ളു. ചെന്നൈ ബൗളര്‍മാരില്‍ ബ്രാവോ മൂന്നും ദീപക്ക് ചഹാര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

ചെന്നൈയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ആദ്യ മൂന്ന് ഓവറിനുള്ളില്‍ മൂന്ന് വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. ഉജ്ജ്വല ബാറ്റിങുമായി ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് കളം നിറഞ്ഞു. 58 പന്തുകള്‍ നേരിട്ട താരം 88 റണ്‍സുമായി പുറത്താകാതെ നിന്നു. ഒന്‍പത് ഫോറുകളും നാല് സിക്സുകളും സഹിതമാണ് റുതുരാജിന്റെ ബാറ്റിങ്. ജഡേജ 33 പന്തുകള്‍ നേരിട്ട് 26 റണ്‍സെടുത്ത് പുറത്തായി. ബ്രാവോ എട്ട് പന്തുകള്‍ നേരിട്ട് മൂന്ന് സിക്സുകള്‍ സഹിതം 23 റണ്‍സാണ് അടിച്ചെടുത്തത്.

ജയത്തോടെ 12 പോയന്റുമായി ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായി. എട്ട് പോയിന്റുള്ള മുംബൈ നാലാമതാണ്.