മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് അംബിക സോണി; പഞ്ചാബ് കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി !

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അംബിക സോണി വിസമ്മതിച്ചെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അംബിക സോണി മുഖ്യമന്ത്രി സ്ഥാന വാഗ്ദാനം നിരസിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പഞ്ചാബില്‍ ഒരു സിഖ് മുഖ്യമന്ത്രിയെ അധികാരത്തിലെത്തിക്കണം, ഇല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അംബിക സോണി നേതൃത്വത്തെ അറിയിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. പഞ്ചാബില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മൂന്ന് രാഷ്ട്രീയ നിരീക്ഷകര്‍ എല്ലാ എം.എല്‍.എമാരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക.

ശനിയാഴ്ചയാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. മുപ്പതിലേറെ എംഎല്‍എമാര്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും അമരീന്ദറിനെ കൈവിട്ടത്. എല്ലാവര്‍ക്കും സ്വീകാര്യനായ മുഖ്യമന്ത്രിയെയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ ആവശ്യം.