ചൈനയ്‌ക്കെതിരെ കൈകോർത്ത് ലോകശക്തികൾ; ത്രിരാഷ്ട്ര ഉടമ്പടി പ്രഖ്യാപിച്ചു

കാൻബെറ: ചൈനയ്‌ക്കെതിരെ കൈകോർത്ത് ലോകശക്തികൾ. ഇന്തോ – പസഫിക്ക് മേഖലയിൽ ചൈനയ്‌ക്കെതിരെ അമേരിക്കയും ഓസ്‌ട്രേലിയയും ബ്രിട്ടനും ത്രിരാഷ്ട്ര ഉടമ്പടി പ്രഖ്യാപിച്ചു. പുതിയ ത്രിരാഷ്ട്ര ഉടമ്പടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ നരേന്ദ്ര മോദിയുടെ സഹകരണം അഭ്യർത്ഥിച്ചു. നരേന്ദ്ര മോദിയുടെ സഹകരണം തേടി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടു. ഉടമ്പടി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം നരേന്ദ്ര മോദിയോട് വിശദീകരിച്ചു.

ചൈനയുടെ ആധിപത്യത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അമേരിക്ക, യു.കെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്ന് പുതിയ സുരക്ഷാ സഖ്യം രൂപീകരിച്ചത്. സുരക്ഷാ കരാർ ഇന്തോ-പസഫിക് മേഖലയിൽ സ്ഥിരത കൊണ്ടുവരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസനും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനും എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

സഖ്യത്തിന്റെ ഭാഗമായി അണുവായുധ ശേഷിയുള്ള എട്ട് അന്തർവാഹിനികൾ ഓസ്ട്രേലിയയിൽ നിർമിക്കും. ത്രിരാഷ്ട്ര ഉടമ്പടിയുടെ ഭാഗമായി വരുന്ന 18 മാസങ്ങളിൽ മൂന്ന് രാജ്യങ്ങളും വിവിധ മേഖലകളിൽ സഹകരിക്കും. പുതിയ സുരക്ഷാ ഉടമ്പടി വരുന്നത് ഇന്ത്യയ്ക്കും ഗുണകരമാണെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.