‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചരിത്രത്തെ വളച്ചൊടിക്കുന്നെന്ന് ഹര്‍ജി; തീരുമാനമെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ഹൈക്കോടതി

കൊച്ചി: മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനെതിരായ പരാതിയില്‍ നാല് ആഴ്ചക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ഹൈക്കോടതി.

ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച് കുഞ്ഞാലി മരയ്ക്കാരുടെ കുടുംബാംഗം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും നടപടിയായില്ലെന്ന് ചൂണ്ടിക്കാട്ടി മരയ്ക്കാര്‍ കുടുംബാംഗമായ മുഫീദ അറാഫത് മരയ്ക്കാരാണ് ഹര്‍ജി നല്‍കിയത്.

സെന്‍സര്‍ ബോര്‍ഡിനും കേന്ദ്ര സര്‍ക്കാരിനും 2020 ഫെബ്രുവരിയില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. റൂള്‍ 32 പ്രകാരം നടപടി എടുക്കണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്.

പരാതി കേന്ദ്ര സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും സെന്‍സര്‍ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കുഞ്ഞാലി മരക്കാരുടെ ജീവിതത്തെ വസ്തുതാവിരുദ്ധമായി ചിത്രീകരിക്കുന്നതായി സിനിമയുടെ ടീസറില്‍ നിന്നും വ്യക്തമാകുന്നെന്നും, ഇത് സാമുദായിക വിദ്വേഷം ജനിപ്പിക്കാന്‍ കാരണമാകുമെന്നും മുഫീദ പറയുന്നു. വിദഗ്ധ സമിതി പരിശോധിച്ചതിന് ശേഷം മാത്രമേ ചിത്രത്തിന് അനുമതി നല്‍കാവൂ എന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.