പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം; പ്രത്യേക പൂജകളും വഴിപാടുകളുമായി ബിജെപി പ്രവർത്തകർ, സംഘടിപ്പിച്ചിരിക്കുന്നത് വിപുലമായ പരിപാടികൾ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം പ്രമാണിച്ച് പ്രത്യേക പൂജകളും വഴിപാടുകളുമായി ബിജെപി പ്രവർത്തകർ. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടുകളും പ്രാർത്ഥനകളും ബിജെപി പ്രവർ്തകർ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. നരേന്ദ്ര മോദിയുടെ പേരിൽ അനിഴം നക്ഷത്രത്തിൽ പ്രത്യേക വഴിപാടുകൾ ക്ഷേത്രങ്ങളിൽ നേർന്നതിന്റെ രസീതുകൾ അടക്കം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

കേരളത്തിൽ മാത്രമല്ല ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മോദിയ്ക്കായി പ്രത്യേക പൂജകളും പ്രാർത്ഥനകളും അനുയായികൾ നടത്തുന്നുണ്ട്. വാരണാസിയിൽ 71,000 വിളക്ക് കത്തിച്ചാണ് നരേന്ദ്ര മോദിയുടെ ജന്മദിനത്തെ വരവേൽക്കുന്നത്. കാശിയിലെ ഭാരത് മാതാ മന്ദിരത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ‘നന്ദി മോദിജി’ എന്ന് പ്രിന്റ് ചെയ്ത 14 കോടി റേഷൻ കിറ്റുകൾ വിതരണം ചെയ്യാനാണ് ബിജെപിയുടെ പദ്ധതി.

1950 സെപ്റ്റംബർ 17 നാണ് നരേന്ദ്ര മോദിയുടെ ജനനം. ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലും വിവിധ പരിപാടികൾ നടത്താനാണ് പാർട്ടി പ്രവർത്തകരുടെ തീരുമാനം. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന്റെ ഓർമ്മ ദിവസമായ ഒക്ടോബർ 7 വരെ ആഘോഷ പരിപാടികൾ നടത്തുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. നരേന്ദ്ര മോദി ഭരണ സാരഥ്യം ഏറ്റെടുത്തിട്ട് 20 വർഷങ്ങൾ തികയുന്ന ദിവസമാണ് .ഒക്ടോബർ 7. സേവാ സമർപ്പൺ അഭിയാൻ എന്ന പേരിലാണ് രാജ്യത്ത് ആഘോഷങ്ങൾ പരിപാടികൾ സംഘടിപ്പിക്കുന്നത്.

പ്രധാനമന്ത്രിയുടെ ആയുസിനും ആരോഗ്യത്തിനുമായി പ്രാർത്ഥനകളും പൂജകളുമാണ് നടത്തുന്നത്. ഓരോസമുദായത്തിന്റെയും ആചാരങ്ങൾക്ക് അനുസരിച്ചുള്ള പ്രാർത്ഥനകളാകും നടത്തുകയെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചിരുന്നത്. കെ സുരേന്ദ്രൻ കാസർകോഡും, മുൻ എംഎൽഎ ഒ.രാജഗോപാൽ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ് എന്നിവർ തിരുവനന്തപുരത്തും, സികെ പത്മനാഭൻ കണ്ണൂരും സുരേഷ്ഗോപി എംപി ആലപ്പുഴയിലും സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

കോവിഡ് പ്രതിരോധ, സേവന പ്രവർത്തനങ്ങൾ, പരിസ്ഥിതി പ്രവർത്തനം, കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതി ഗുണഭോക്താക്കളെ ആദരിക്കൽ, അവരെ പങ്കെടുപ്പിച്ച് വിവിധ പരിപാടികൾ, സെമിനാറുകൾ, ചർച്ചകൾ തുടങ്ങിയവവും സംഘടിപ്പിക്കും. കേരളത്തിൽ നിന്ന് പ്രധാനമന്ത്രിക്ക് ജന്മദിന സന്ദേശവുമായി 25 ലക്ഷം പോസ്റ്റ് കാർഡുകൾ അയക്കും. കേന്ദ്ര പദ്ധതി ഗുണഭോക്താക്കളും പാർട്ടി പ്രവർത്തകരും ഇതിൽ പങ്കാളികളാകും. 71 കേന്ദ്രങ്ങളിൽ നദീസംരക്ഷണ പരിപാടികൾ നടത്തുകയും. പുഴകളിലും തോടുകളിലും മാലിന്യങ്ങളിലുമുള്ള പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യുകയും ചെയ്യും. പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും പാർട്ടി വൃത്തങ്ങൾ വിശദമാക്കിയിട്ടുണ്ട്.