തിരുവനന്തപുരം: കോഴിക്കോട് കണ്ടെൻമെന്റ് വാർഡുകളിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തീരുമാനം. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇൻക്യുബേഷൻ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലുമാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാർഡ് കണ്ടെയ്ൻമെന്റായി തുടരുന്നതാണ്. മെഡിക്കൽ ബോർഡിന്റേയും വിദഗ്ധ സമിതിയുടേയും നിർദേശ പ്രകാരമാണ് തീരുമാനമെടുത്തത്. മറ്റ് പ്രദേശങ്ങളിൽ കടകൾ തുറക്കാനും യാത്ര ചെയ്യാനും കഴിയുന്നതാണ്. രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും വീടുകളിൽ തന്നെ കഴിയേണ്ടതാണ്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണ്. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ജില്ലാ കളക്ടർ പുറത്തിറക്കുന്നതാണെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
കണ്ടെയ്ൻമെന്റ് സോണിൽ നിർത്തിവച്ചിരുന്ന വാക്സിനേഷൻ ബുധനാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്. ഇനി വാക്സിൻ എടുക്കാൻ ബാക്കിയുള്ളവരെ കണ്ടെത്തി കൃത്യമായ ആക്ഷൻ പ്ലാനോടെയാണ് വാക്സിനേഷൻ നടത്തുന്നത്. രോഗലക്ഷണമുള്ളവർ ഒരു കാരണവശാലും വാക്സിനെടുക്കാൻ പോകരുത്. 9593 പേരാണ് കണ്ടൈൻമെന്റ് വാർഡുകളിൽ ഇനി ആദ്യഡോസ് വാക്സിൻ എടുക്കാനുള്ളത്. 500 മുതൽ 1000 വരെയുള്ള പല സെക്ഷനുകൾ തിരിച്ചായിരിക്കും വാക്സിൻ നൽകുകയെന്ന് വീണാ ജോർജ് വിശദമാക്കി.
അതേസമയം നിപ സമ്പർക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. എൻ.ഐ.വി. പൂനയിലാണ് ഇത് പരിശോധിച്ചത്. ഇതോടെ 143 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും എല്ലാവരും ജാഗ്രത തുടരണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

