ന്യൂഡൽഹി: പിഎഫ് അക്കൗണ്ടിൽ നിന്നും കോടികളുടെ വെട്ടിപ്പ് നടത്തിയ മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തു. കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ജീവനക്കാർക്കു വേണ്ടിയുള്ള പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് 2.71 കോടി രൂപ വെട്ടിച്ചതിനാണ് നടപടി.
ലോക്ക്ഡൗൺ സമയത്ത് ഉണ്ടായ പ്രതിസന്ധി തരണം ചെയ്യുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിരവധി ഇളവുകൾ നൽകിയിരുന്നു. ഈ ഇളവുകൾ മറയാക്കിയാണ് ഉദ്യോഗസ്ഥർ കോടികളുടെ തട്ടിപ്പ് നടത്തിയത്. എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ വിജിലൻസ് വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തത്.
കണ്ടീവലി റീജിയണൽ ഓഫീസിലെ സീനിയർ സോഷ്യൽ സെക്യൂരിറ്റി ഓഫീസർ ചന്ദൻ കുമാർ സിൻഹയാണ് തട്ടിപ്പിന് പിന്നിലെ സൂത്രധാരനെന്ന് സിബിഐ അറിയിച്ചു. കോയമ്പത്തൂർ, ചെന്നൈ മേഖലാ ഓഫീസുകളിലെ അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർമാരായ ഉത്തം ടാഗറേയും വിജയ് ജാർപെയുമാണ് ഇയാളുടെ സഹായികൾ. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന വിവരം അന്വേഷിക്കുകയാണെന്നും സിബിഐ വ്യക്തമാക്കി.
മെയ് 18 നാണ് ഈ തട്ടിപ്പിനെ കുറിച്ച് പി എഫ് വിജിലൻസുകാർക്ക് വിവരം ലഭിക്കുന്നത്. ലോക്ക്ഡൗൺ സമയത്ത് നിരവധി സ്വകാര്യ കമ്പനികൾ തങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യം മുതലാക്കി കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് പൂട്ടിപോയ കമ്പനികളുടെ അക്കൗണ്ടിൽ രജിസ്റ്റർ ചെയ്ത ശേഷം ഇവരുടെ പേരിൽ പണം തട്ടിയെടുക്കുകയായിരുന്നു പ്രതികൾ. ലോക്ക്ഡൗൺ സമയമായതിനാൽ 5 ലക്ഷത്തിനു കീഴിലുള്ള സംഖ്യ പിൻവലിക്കുന്നതിന് മേൽ ഉദ്യോഗസ്ഥരുടെ അനുമതി വേണ്ടെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. ഇത് മനസിലാക്കി 2.75 ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലുള്ള സംഖ്യയാണ് ഇവർ ഓരോ തവണയും പിൻവലിച്ചിരുന്നത്. അങ്ങനെ രണ്ടു കോടിയിലധികം രൂപ ഇവർ തട്ടിയെടുത്തു.

