തിരുവനന്തപുരം: എഐസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് കുരുക്ക് മുറുകുന്നു. ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് കെ സി വേണുഗോപാലിനെതിരെ നിർണായക തെളിവുകൾ പരാതിക്കാരി സിബിഐയ്ക്ക് കൈമാറി. പീഡന ദൃശ്യങ്ങളും ടെലഫോൺ സംഭാഷണങ്ങളും ചികിത്സ രേഖകളും ഉൾപ്പെടെയുള്ള തെളിവുകളാണ് പരാതിക്കാരി സിബിഐയ്ക്ക് നൽകിയതെന്നാണ് വിവരം.
അന്വേഷണ സംഘത്തിന്റെ തലവനായ ഡിവൈഎസ്പി രൺധീർ സിംഗ് ഷഖാവത്തിനാണ് പരാതിക്കാരി തെളിവുകൾ കൈമാറിയത്. പരാതിക്കാരി നൽകിയ രേഖകൾ അന്വേഷണ സംഘം ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനു ശേഷമാണ് കേസിൽ തുടർ നടപടികൾ സ്വീകരിക്കുക. കെ സി വേണുഗോപാൽ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് സോളാർ കേസിലെ പരാതിക്കാരി കൂടിയായ യുവതി നൽകിയിരിക്കുന്ന മൊഴി. പീഡനത്തെ തുടർന്ന് തനിക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നതായും പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം സിബിഐ ഓഫീസിൽ എത്തിയാണ് പരാതിക്കാരി വേണുഗോപാലിനെതിരെ മൊഴി നൽകിയത്. അന്വേഷണത്തിന് ഭാഗമായി വീണ്ടും വിളിപ്പിക്കുമെന്നും മാദ്ധ്യമങ്ങളുമായി വിവരങ്ങൾ പങ്കു വെക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പരാതിക്കാരിയോട് നിർദ്ദേശിച്ചു. കെ സി വേണുഗോപാൽ, ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി, ഉമ്മൻചാണ്ടി, എ പി അനിൽകുമാർ, ഹൈബി ഈഡൻ, അടൂർ പ്രകാശ് ഉൾപ്പെടെ അഞ്ചു പേർക്ക് എതിരെയാണ് ബലാത്സംഗ പരാതി നൽകിയത്.

