അഫ്ഗാനിലെ താലിബാൻ സർക്കാരിന് പിന്തുണയുമായി ചൈന; ധാന്യങ്ങളും വാക്സിനുകളും മരുന്നുകളും വാഗ്ദാനം ചെയ്തു

ബെയ്ജിംഗ്: അഫ്ഗാനിസ്താനിൽ രൂപീകരിച്ച താലിബാൻ സർക്കാരിന് പിന്തുണയുമായി ചൈന. താലിബാൻ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചടക്കിയതിന് ശേഷം ആദ്യമായാണ് ചൈന താലിബാന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. അഫ്ഗാനിൽ ക്രമസമാധാനം പുനസ്ഥാപിക്കാനും അരാജകത്വം അവസാനിപ്പിക്കാനും സർക്കാർ രൂപീകരണം അത്യാവശ്യമാണെന്നാണ് ചൈന പറയുന്നത്. അഫ്ഗാന്റെ അയൽ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ പങ്കെടുത്ത യോഗത്തിലായിരുന്നു ചൈനയുടെ പ്രതികരണം.

താലിബാൻ സർക്കാരിന് 3.1 കോടി ഡോളർ വിലവരുന്ന ധാന്യങ്ങളും വാക്സിനുകളും മരുന്നുകളും നൽകുമെന്നും ചൈന യോഗത്തിൽ ഉറപ്പു നൽകി. ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയാണ് ഇതുസംബന്ധിച്ച വാഗ്ദാനം നൽകിയത്. ചൈന കൂടുതൽ അടിയന്തര സാധന സാമഗ്രികൾ അഫ്ഗാനിസ്താന് നൽകുമെന്നും ചൈനയുടെ വിദേശകാര്യമന്ത്രി ഉറപ്പ് നൽകി. അതേസമയം ചൈന അനധികൃത മയക്കമരുന്ന് വ്യാപാരത്തെയും തീവ്രവാദി ഗ്രൂപ്പുകളെയും എതിർക്കുമെന്നും വാങ് യി പ്രതികരിച്ചു.

പാകിസ്താനാണ് യോഗം വിളിച്ചു ചേർത്തത്. ഇറാൻ, താജിക്കിസ്താൻ, തുർക്മെനിസ്താൻ, ഉസ്ബെക്കിസ്താൻ, ചൈന എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. അതേസമയം ഇന്ത്യയ്ക്ക് യോഗത്തിലേക്ക് ക്ഷണം ലഭിച്ചില്ല. റഷ്യയും യോഗത്തിൽ നിന്നും വിട്ടു നിന്നു.