ന്യൂഡൽഹി: ട്രെയിനുകൾ അകാരണമായി വൈകി ഓടിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് നിർദ്ദേശം നൽകി സുപ്രിം കോടതി. 2016 ൽ കുടുംബത്തോടൊപ്പം ജമ്മുവിലേക്ക് യാത്ര ചെയ്യുമ്പോൾ ട്രെയിൻ നാല് മണിക്കൂർ വൈകിയതിനെ തുടർന്ന് നഷ്ടം നേരിട്ട യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്ന ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവ് സുപ്രീം കോടതി ശരി വെച്ചു.
ജില്ലാ ഉപഭോക്തൃ ഫോറം റെയിൽവേയുടെ സേവനത്തിലെ പോരായ്മയായാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 25000 രൂപ യാത്രക്കാരന് നഷ്ടപരിഹാരമായും 5000 രൂപ യാത്രക്കാരന് നേരിട്ട മാനസിക ക്ലേശത്തിന് പരിഹാരമായും നൽകണമെന്നായിരുന്നു ഉപഭോക്തൃ തർക്ക പരിഗാര കമ്മീഷന്റെ ഉത്തരവ്. വ്യവഹാര ചെലവും ഒരുമാസത്തിനുള്ളിൽ കൊടുക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടിരുന്നു.
ഈ നടപടിക്കെതിരെയാണ് റെയിൽവേ സുപ്രിംകോടതിയെ സമീപിച്ചത്. എന്നാൽ സുപ്രീം കോടതിയിൽ റെയിൽവേ തിരിച്ചടി നേരിടുകയായിരുന്നു. ട്രെയിൻ വൈകിയോടുന്നത് റെയിൽവേയുടെ സേവനത്തിൽ ഉണ്ടാകുന്ന വീഴ്ച്ച അല്ലെന്നായിരുന്നു അഡീഷണൽ സോളിസ്റ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചത്. എന്നാൽ നഷ്ടപരിഹാരം നൽകണമെന്ന ദേശീയ ഉപഭോക്തൃ തർക്ക പരിഹാര സമിതിയുടെ ഉത്തരവിൽ കോടതിയുടെ ഇടപെടൽ വേണ്ടെന്ന് സുപ്രീം കോടതി അറിയിച്ചു.
രാജ്യത്ത് ഒരു യാത്രക്കാരനും റെയിൽവേ ഉൾപ്പെടെ അധികൃതരുടെയും ഭരണകൂടത്തിന്റെയും കാരുണ്യത്തിനായി കാത്തു നിൽക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്ന് കോടതി നിർദ്ദേശം നൽകി. സ്വകാര്യ ഗതാഗത മേഖലയിൽ ഉൾപ്പെടെ ഉത്തരവാദിത്തവും മത്സരവുമുള്ള ഇക്കാലത്ത് പൊതുഗാതാഗത മേഖല കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കണമെന്നും കോടതി വിശദമാക്കി.

