തിരുവനന്തപുരം: അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് കോളേജുകൾ തുറക്കുന്നതിനാൽ അവർക്കുള്ള കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കും. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കോളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാർത്ഥികളും കോവിഡ് വാക്സിൻ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണെന്ന് മന്ത്രി അറിയിച്ചു. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാൻ കാലാവധി ആയിട്ടുള്ളവർ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കേണ്ടതാണെന്ന് വീണാ ജോർജ് അഭ്യർത്ഥിച്ചു.
വിദ്യാർത്ഥികൾക്ക് വാക്സിൻ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ ആശ പ്രവർത്തകരുമായോ ബന്ധപ്പെടണം. സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും വാക്സിൻ സൗജന്യമായി ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിൽ നിന്നും സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ കോവിഡ് വാക്സിൻ ലഭിക്കുന്നതാണ്. ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന രണ്ട് വാക്സിനുകളായ കോവിഷീൽഡും കോവാക്സിനും കോവിഡിനെ പ്രതിരോധിക്കാൻ ഒരുപോലെ സുരക്ഷിതവും ഫലപ്രദവുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

