ബിജെപി നേതാവ് കെ.ജി മാരാരുടെ സ്മൃതിമന്ദിരത്തിന് മുന്നില്‍ മൃഗങ്ങളെ കൂട്ടിയിട്ട് കത്തിച്ചനിലയില്‍

കണ്ണൂര്‍: അന്തരിച്ച ബി ജെ പി നേതാവ് കെ ജി മാരാരുടെ പയ്യാമ്പലത്തെ സ്മൃതിമന്ദിരത്തിന് മുന്നില്‍ മൃഗങ്ങളെ കത്തിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് മന്ദിരത്തോട് ചേര്‍ന്ന് നായയെന്ന് തോന്നിക്കുന്ന മൃഗം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധമായി കണ്ണൂര്‍ ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കി. വിവരം അറിഞ്ഞ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പയ്യാമ്ബലത്ത് എത്തി. സംഭവം ആസൂത്രിതമാണെന്നാണ് ബി ജെ പി നേതാക്കള്‍ ആരോപിക്കുന്നത്.

അതേസമയം, സ്മൃതി മണ്ഡപത്തിന് മുന്നില്‍ കൊവിഡ് രോഗികളെ സംസ്‌കരിക്കാന്‍ വിറകും മറ്റും കൂട്ടിയിട്ടതില്‍ കണ്ണൂര്‍ കോര്‍പ്പറേഷനെ ബിജെപി ശക്തമായി വിമര്‍ശിച്ചു. ഈ വിറക് ഉപയോഗിച്ചാണ് മൃഗത്തെ കത്തിച്ചിരിക്കുന്നത്. സ്മൃതി മണ്ഡപത്തിന് മുന്നിലുള്ള വിറകുള്‍പ്പടെയുള്ള സാധനങ്ങള്‍ ഉടന്‍ മാറ്റുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്.