കോണ്‍ഗ്രസിലെ അങ്കത്തിന് തിരശ്ശീല; കാര്യങ്ങളെല്ലാം സോള്‍വായി, മഞ്ഞുണ്ടായിട്ടു വേണ്ടേ ഉരുകാനെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: ഡിസിസി അദ്ധ്യക്ഷ പട്ടിക പുറത്തുവിട്ടപ്പോള്‍ ആരംഭിച്ച കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ പരിഭവം തീര്‍ത്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എല്ലാ പ്രശ്നങ്ങളും തീര്‍ന്നെന്നും, ഒറ്റക്കെട്ടായി പോകാന്‍ ധാരണയിലെത്തിയെന്നും കെ സുധാകരന്‍ പറഞ്ഞു.

യുഡിഎഫ് യോഗത്തിന് മുന്നോടിയായി മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷന്‍.

പുനഃസംഘടന ചര്‍ച്ചയുടെ ഭാഗമായി നേതാക്കള്‍ തങ്ങളോടൊപ്പമുണ്ടാകും, പുനഃസംഘടനാ ചര്‍ച്ചകള്‍ നടക്കുകയാണ്, പുനഃസംഘടനയുടെ ഭാഗമായാണല്ലോ താന്‍ കെപിസിസി പ്രസിഡന്റ് ആയതെന്നും സുധാകരന്‍ പറഞ്ഞു. ഇനി കെപിസിസി ഭാരവാഹികളുടേതായാലും എക്സിക്യൂട്ടീവ് അംഗങ്ങളുടേതായാലും കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്യും.

മാത്രമല്ല, നേതാക്കളുമായി ചര്‍ച്ച ചെയ്ത് ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടു പോകും. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വരുന്നില്ല. കാര്യങ്ങളെല്ലാം സോള്‍വായി. മഞ്ഞുണ്ടായിട്ടു വേണ്ടേ ഉരുകാനെന്നും കെ സുധാകരന്‍ ചോദിച്ചു.

യുഡിഎഫ് യോഗത്തിന് മുന്നോടിയായി ഇടഞ്ഞുനിന്ന ആര്‍എസ്പിയുമായും കെ സുധാകരനും വി ഡി സതീശനും ചര്‍ച്ച നടത്തിയിരുന്നു.