പത്തനംതിട്ട: ലോക്ക്ഡൗൺ നിയന്ത്രങ്ങൾ ലംഘിച്ച് സിപിഎമ്മിന്റെ സ്വീകരണ പരിപാടി. ഞായറാഴ്ച തിരുവല്ല കുറ്റൂരിൽ പൊതുവഴിലായിരുന്നു ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സിപിഎം സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. നൂറിലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. സംസ്ഥാന, ജില്ലാ നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ.തോമസും ജില്ലാ സെക്രട്ടറിയും സ്വീകരണ യോഗത്തിൽ പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. കുറ്റൂരിൽ സ്വീകരണ പരിപാടി നടന്നതായി സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു സമ്മതിക്കുകയും ചെയ്തു. എന്നാൽ നടന്നത് പൊതുയോഗമായിരുന്നില്ലെന്നും ആൾക്കൂട്ടമുണ്ടായില്ലെന്നുമാണ് ഉദയഭാനുവിന്റെ വിശദീകരണം.
മറ്റു പാർട്ടിക്കാരായ കുടുംബങ്ങൾ സിപിഎമ്മിലേക്ക് എത്തിയതിനോടനുബന്ധിച്ചുള്ള പൊതുയോഗമാണ് കുറ്റൂരിൽ നടന്നത്. നാൽപ്പത്തൊമ്പത് കുടുംബങ്ങളാണ് സിപിഎമ്മിലേക്കെത്തിയതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. രക്തഹാരമണിയിച്ചാണ് ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
അതേസമയം സംഭവത്തിൽ പോലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ചകളിൽ സർക്കാർ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. അവശ്യ സർവ്വീസുകൾക്ക് മാത്രമാണ് ഞായറാഴ്ച്ചകളിൽ അനുമതി നൽകിയിരിക്കുന്നത്.

