ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ഫോമില്‍ ഇന്ത്യ, രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി !

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഹിറ്റ്മാന്റെ ചിറകിലേറി കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യ. 99 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ബാറ്റിങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിവസം മൂന്ന് വിക്കറ്റിന് 270 റണ്ണെന്ന നിലയിലാണ്. ഇതോടെ, ഇന്ത്യക്ക് 171 റണ്ണിന്റെ ലീഡ് നേടാനായി.

നായകന്‍ വിരാട് കോഹ്ലിയും (37 പന്തില്‍ 22 ) രവീന്ദ്ര ജഡേജയുമാണ് (ഒന്‍പത്) ക്രീസില്‍. സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ (256 പന്തില്‍ ഒരു സിക്സറും 14 ഫോറുമടക്കം 127), അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ ചേതേശ്വര്‍ പൂജാര (127 പന്തില്‍ 61), ലോകേഷ് രാഹുല്‍ (101 പന്തില്‍ 46) എന്നിവര്‍ പുറത്തായി.

വിക്കറ്റ് പോകാതെ 43 റണ്ണെന്ന നിലയില്‍ മൂന്നാം ദിവസം തുടങ്ങിയ ഇന്ത്യക്ക് രോഹിതും ലോകേഷ് രാഹുലും (101 പന്തില്‍ ഒരു സിക്സറും ആറ് ഫോറുമടക്കം 46) മികച്ച തുടക്കം നല്‍കി. ഓപ്പണിങ് കൂട്ടുകെട്ട് 83 റണ്ണെടുത്തു നില്‍ക്കേ രാഹുല്‍ മടങ്ങി. ജെയിംസ് ആന്‍ഡേഴ്സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോ പിടിച്ചാണു രാഹുല്‍ മടങ്ങിയത്. തുടര്‍ന്നെത്തിയ പൂജാരയും രോഹിതും ഇംഗ്ലീഷ് ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. 88 പന്തില്‍ 50 റണ്‍ കുറിച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനെ തകര്‍ക്കാന്‍ അവര്‍ക്കായില്ല. 145 പന്തില്‍ രോഹിത് 50 കടന്നു. രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 173 പന്തില്‍ 100 കടന്നു.

204 പന്തുകളിലാണു രോഹിത് മൂന്നക്കം കടന്നത്. വിദേശ ടെസ്റ്റില്‍ ആദ്യമായാണു ഹിറ്റ്മാന്‍ സെഞ്ചുറി കടക്കുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ 11,000 റണ്‍ തികച്ചിരിക്കുകയാണു രോഹിത്. ഈ നേട്ടത്തിലെത്തിയ ലോകത്തിലെ വേഗമേറിയ രണ്ടാമത്തെ ഓപ്പണര്‍ കൂടിയാണ് ഇന്ത്യയുടെ ഹിറ്റ്മാന്‍.