താലിബാനെ അനുകൂലിക്കുന്നവരാണ് മാപ്പിള ലഹളയെ വെള്ളപൂശുന്നതെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: താലിബാന്‍ അനുകൂല നിലപാടെടുക്കുന്നവരാണ് 1921ലെ മാപ്പിള ലഹളയെ വെള്ളപൂശുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അഫ്ഗാന്‍ താലിബാന്റെ നിയന്ത്രണത്തിലായ ശേഷം കേരളത്തില്‍ ഒരു പുതിയ രാഷ്ട്രീയമാണ് ഭരണപക്ഷവും പ്രതിപക്ഷവും കളിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ഭഗത് സിംഗും വാരിയന്‍ കുന്നനും ഒരു പോലെയാണെന്ന് പറയുന്ന സ്പീക്കറുള്ള നാടാണിതെന്നും, തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ചരിത്രത്തിന്റെ അപനിര്‍മ്മിതിയാണ് ഇവിടെ നടക്കുന്നത്, മതതീവ്രവാദത്തെ പാലും തേനും ഒഴിച്ച് വളര്‍ത്തുകയാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍, കേരളത്തില്‍ താലിബാന് പിന്തുണ നല്‍കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുകയാണ്, കേരളത്തിലെ പ്രധാനപ്പെട്ട ഒരു പത്രം താലിബാന്റെ ജിഹ്വയാണ് പുറപ്പെടുവിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ ഒരു നടപടിയും സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

മാത്രമല്ല, സംസ്ഥാനത്ത് മത തീവ്രവാദ ശക്തികളുടെ സാന്നിദ്ധ്യം ശക്തിപ്പെടുമ്പോള്‍ കേരള പൊലീസും സര്‍ക്കാരും നിരുത്തരവാദമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും സരേന്ദ്രന്‍ പറഞ്ഞു.