തിരുവനന്തപുരം: തിങ്കളാഴ്ച്ച നടക്കുന്ന യുഡിഎഫ് ഉഭയകക്ഷി ചർച്ചയിൽ നിന്നും വിട്ടു നിൽക്കാനുള്ള തീരുമാനം മാറ്റി ആർഎസ്പി. യോഗത്തിൽ ആർഎസ്പി നേതാക്കൾ പങ്കെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നേരത്തെ ആർഎസ്പി വിട്ടേക്കുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നു. എന്നാൽ യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്നാണ് നേതാക്കളുടെ ഇപ്പോഴത്തെ നിലപാട്.
കോൺഗ്രസിലെ പരസ്യപ്പോരിൽ ആർഎസ്പിയ്ക്ക് അതൃപ്തിയുണ്ട്. ആർഎസ്പിയുടെ പരാജയത്തെക്കുറിച്ച് യുഡിഎഫ് ചർച്ച ചെയ്തില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ചവറയിൽ അടക്കമുണ്ടായ തോൽവിയിൽ ആർഎസ്പി കുറ്റപ്പെടുത്തുന്നത് കോൺഗ്രസിനെയാണ്. തിങ്കളാഴ്ച്ച നടക്കുന്ന ഉഭയകക്ഷി യോഗത്തിൽ പങ്കെടുത്ത് ആർഎസ്പി ഇക്കാര്യങ്ങളിലെല്ലാം അതൃപ്തി അറിയിക്കുമെന്നാണ് വിവരം.
യുഡിഎഫ് വിടണമെന്ന് പരസ്യമായി പറഞ്ഞ് ഷിബു ബേബി ജോൺ അടക്കമുള്ള മുതിർന്ന നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു.

