കള്ളപ്പണം വെളുപ്പിക്കൽ; പി.കെ. കുഞ്ഞാലിക്കുട്ടിയെയും മകനെയും എൻഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചിട്ടുണ്ടെന്ന് ജലീൽ

കൊച്ചി: മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെയും മകനെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചിട്ടുണ്ടെന്ന് കെ.ടി. ജലീൽ എംഎൽഎ. കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ചുള്ള ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തി മൊഴി നൽകിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച്ച ഹാജരാകാനായി കുഞ്ഞാലിക്കുട്ടിയെ എൻഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സെപ്തംബർ ഏഴിന് ഹാജരാകാനായി കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിനെയും വിളിപ്പിച്ചിട്ടുണ്ടെന്നാണു മനസിലാക്കുന്നതെന്നും ജലീൽ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. തന്റെ പക്കലുള്ള രേഖകൾ ഇഡിയ്ക്ക് കൈമാറിയിട്ടുണ്ടെന്നും ജലീൽ വിശദമാക്കി.

മുസ്‌ലിം ലീഗിനെയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി കള്ളപ്പണം വെളുപ്പിക്കുക, അനധികൃത സമ്പാദനം നടത്തുക എന്നിവയൊക്കെ കുറച്ചു കാലങ്ങളായി നടത്തി വരുന്നതാണ്. ലീഗ് ഓഫിസ് നിർമിക്കാനെന്ന പേരിൽ ചന്ദ്രികയുടെ നാലര കോടി ഉപയോഗിച്ച് കോഴിക്കോട് നാല് ഏക്കർ സ്ഥലം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ജലീൽ വെളിപ്പെടുത്തിയിരുന്നു. ആ ആരോപണങ്ങൾ തെളിയിക്കുന്ന രേഖകളുമായാണ് ജലീൽ ഇഡി ഓഫീസിലെത്തിയത്. കുഞ്ഞാലിക്കുട്ടിക്കെതിരെ വിവിധ കേന്ദ്ര ഏജൻസികൾക്ക് ജലീൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി ജലീലിനെ വിളിപ്പിച്ചത്. തുടർന്നാണ് തന്റെ പക്കലുള്ള തെളിവുകൾ ഹാജരാക്കാനായി ജലീൽ എൻഫോഴ്സ്മെന്റിന് മുന്നിലെത്തിയത്.