സംസ്ഥാനത്ത് നവംബർ ഒന്നു മുതൽ സ്മാർട്ട് റേഷൻ കാർഡ് ലഭ്യമാകും; മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്മാർട്ട് റേഷൻ കാർഡ് നവംബർ ഒന്നു മുതൽ ലഭ്യമാക്കും. ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. പോസ്റ്റ് കാർഡിന്റെ വലിപ്പത്തിലുള്ള കാർഡുകൾക്ക് 25 രൂപയാണ് നൽകേണ്ടത്. ആവശ്യമുള്ളവർക്ക് സ്മാർട്ട് കാർഡ് നൽകും.

മുൻഗണന വിഭാഗത്തിലുള്ളവർക്ക് സർക്കാർ ചെലവിൽ തന്നെ കാർഡ് സ്മാർട്ടാക്കി നൽകും. സാധാരണ കാർഡ് നടപടികളിലൂടെ തന്നെ റേഷൻ കാർഡ് സ്മാർട്ടാക്കി മാറ്റിയെടുക്കാൻ കഴിയുമെന്നും അദ്ദേഹം വിശദമാക്കി.

താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടോ സിവിൽ സപ്ലൈസ് വകുപ്പിന്റെ പോർട്ടൽ വഴിയോ സ്മാർട്ട് കാർഡിന് അപേക്ഷ നൽകാം. ക്യൂ ആർ കോഡ്, ബാർ കോഡ് എന്നിവയുള്ള കാർഡിൽ ഉടമയുടെ പേര്, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങൾ മുൻവശത്ത് രേഖപ്പെടുത്തും. പ്രതിമാസ വരുമാനം, റേഷൻ കട നമ്പർ, വീട് വൈദ്യുതീകരിച്ചതാണോ, എൽപിജി കണക്ഷൻ ഉണ്ടോ തുടങ്ങിയ വിവരങ്ങൾ മറുവശത്തുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ കൊണ്ടുവന്ന ഇ- റേഷൻ കാർഡ് പരിഷ്‌കരിച്ചാണ് സ്മാർട്ട് കാർഡ് ആക്കിയത്.