അഫ്ഗാനിൽ കാടൻ നിയമങ്ങൾ നടപ്പിലാക്കി താലിബാൻ; വീടുകൾക്ക് മുന്നിൽ സ്റ്റിക്കർ പതിച്ചു, മരണഭയത്തിൽ ജനങ്ങൾ

കാബൂൾ: അഫ്ഗാന്റെ നിയന്ത്രണം കയ്യടക്കിയതിന് പിന്നാലെ കാടൻ നിയമങ്ങൾ നടപ്പിലാക്കി താലിബാൻ. അമേരിക്കൻ സൈന്യത്തിന് കഴിഞ്ഞ ഇരുപത് വർഷമായി വിവിധ സഹായങ്ങൾ ചെയ്തു എന്ന് സംശയിക്കുന്നവർക്കായി താലിബാൻ ഭീകരർ അന്വേഷണം ആരംഭിച്ചു. സംശയമുള്ളവരുടെ വീടിന് മുന്നിൽ സ്റ്റിക്കർ പതിക്കുകയാണ് താലിബാന്റെ ആദ്യ നടപടി.

നേരത്തെ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്താൻ വിട്ടപ്പോഴും ഈ രീതിയിലൂടെയാണ് എതിരാളികളെന്ന് കരുതുന്നവരോട് താലിബാൻ പ്രതികാരം ചെയ്തത്. ‘കീഴടങ്ങുകയോ മരിക്കുകയോ’ ചെയ്യണമെന്ന് വീടുകളിൽ പതിക്കുന്ന നോട്ടീസിൽ താലിബാൻ ആവശ്യപ്പെട്ടിരിക്കുന്നത്. താലിബാൻ വിളിച്ചു ചേർക്കുന്ന കോടതികളിൽ കത്തുമായി ഹാജരാകാനും ഇത്തരക്കാർക്ക് നിർദ്ദേശമുണ്ട്.

അഫ്ഗാനിസ്താനിലെ വിവിധ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും വീടുകളിൽ താലിബാൻ ഇത്തരത്തിൽ സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. സ്റ്റിക്കറുകൾ കണ്ടതോടെ ആളുകൾ ആശങ്കയിലാണ്. ബ്രിട്ടീഷ് സൈന്യത്തിന് ക്യാമ്പുകൾ നിർമ്മിക്കാൻ സഹായിച്ചയാൾക്ക് കഴിഞ്ഞ ദിവസം ഇത്തരത്തിൽ നോട്ടീസ് ലഭിച്ചിരുന്നു. താലിബാൻ ഭീഷണി മുൻകൂട്ടി കണ്ട് ബ്രിട്ടനിലേക്ക് അഭയാർത്ഥിയായി കൊണ്ടുപോകാൻ ഇയാൾ അപേക്ഷ നൽകിയെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരായാൽ ഇത്തരക്കാർക്ക് കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക.