തൊഴിലാളികള്‍ക്ക് ശമ്പളം പോലും കൊടുക്കാതെ കെഎഎല്ലില്‍ കോടികളുടെ ധൂര്‍ത്ത്, നിര്‍മാണവും നിലച്ചു; റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈല്‍സിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയത് ആവശ്യമില്ലാതെ നിര്‍മാണ സാമഗ്രികള്‍ക്കായി പണംചിലവഴിച്ചിട്ടാണെന്ന് റിപ്പോര്‍ട്ട്.

ഒന്നര വര്‍ഷം മുമ്പ് വാങ്ങിയ രണ്ട് കോടിയുടെ മെഷിനറികളും, ഇലക്ട്രിക് ഓട്ടോയ്ക്കായി വാങ്ങിയ മോട്ടോറുകളും പെയിന്റും മറ്റ് സാമഗ്രികളും അടക്കം കോടികള്‍ വില വരുന്ന സാധനങ്ങളാണ് കെഎഎല്‍ ഫാക്ടറിയില്‍ ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മാസങ്ങളായി തൊഴിലാളികള്‍ക്ക് ശമ്പളം പോലും കൊടുക്കാതെയാണ് ആവശ്യമില്ലാത്ത സാധനസാമഗ്രികള്‍ വാങ്ങിക്കൂട്ടുന്നത്.

12 ലക്ഷം രൂപയ്ക്ക് വാങ്ങിക്കൂട്ടിയ പെയിന്റ് സ്റ്റോര്‍ റൂമില്‍ നശിച്ചുപോകുകയാണ്. ഫ്രണ്ട് ഡൂമും പാസഞ്ചര്‍ ബോഡിയും സീറ്റുകളും അടക്കം ഇഷ്ടം പോലെ സാധനസാമഗ്രികളാണ് ഫാക്ടറിയില്‍ വെറുതെ കിടക്കുന്നത്. വില കൂടിയ സാധനങ്ങള്‍ ആവശ്യാനുസരണം അവസാനം മാത്രം വാങ്ങുക എന്ന രീതി കെഎഎല്ലില്‍ ഇല്ല. കോടികളാണ് സാധനങ്ങള്‍ വാങ്ങിയതിലൂടെ മാത്രം പല വിതരണക്കാര്‍ക്കും കൊടുക്കാനുള്ളത്. ഇലക്ട്രിക് ഓട്ടോയുടെ നിര്‍മാണമാണമാകട്ടെ പ്ലാന്റില്‍ ഏതാണ്ട് നിലച്ച മട്ടാണ്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പ്രതിസന്ധി പരിഹരിക്കാന്‍ കേരളാ സര്‍ക്കാര്‍ കെഎഎല്ലിന് കൊടുത്തത് 35 കോടിയാണ്. ഇതുവരെ ആകെ വിറ്റത് 200 ല്‍ താഴെ ഇലട്രിക് ഓട്ടോകള്‍ മാത്രമാണ്. പക്ഷേ മുപ്പതിനായിരത്തിലേറെ രൂപ വില വരുന്ന 500 ല്‍ അധികം മോട്ടോറുകളാണ് ഒരാവശ്യവുമില്ലാതെ വാങ്ങിക്കൂട്ടിയത്. മോട്ടോറുകള്‍ വിതരണം ചെയ്യുന്ന വെംകോണ്‍ ടെക്‌നോളജീസ് എന്ന സ്ഥാപനം ഒന്നരക്കോടി രൂപ എത്രയും പെട്ടെന്ന് കൊടുക്കണം എന്ന് കാണിച്ച് കെഎഎല്ലിന് അറിയിപ്പ് നല്‍കിയിട്ടുണ്ട്.