ആലപ്പുഴ: പാകിസ്ഥാനിലേക്ക് പോകാൻ ശ്രമിക്കുന്ന ശ്രീലങ്കൻ സംഘം കേരളത്തെ ഒരു ഇടത്താവളമാക്കാൻ സാദ്ധ്യതയുണ്ടെന്ന് രഹസ്യ വിവരം. ഇന്റലിജൻസാണ് ഇതുസംബന്ധിച്ച രഹസ്യ വിവരം നൽകിയത്. കടൽമാർഗം കേരളത്തിലെത്തുന്ന 13 അംഗ സംഘം ആലപ്പുഴയിൽ തങ്ങാനാണ് സാദ്ധ്യതയെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. ആലപ്പുഴയിൽ നിന്ന് കരമാർഗമോ കടൽമാർഗമോ കൊച്ചിയിലെത്തിയ ശേഷം അവിടെനിന്ന് പാകിസ്ഥാനിലേക്ക് കടക്കാനാണ് സംഘത്തിന്റെ പദ്ധതിയെന്നാണ് സൂചന. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ഇന്റലിജൻസ്.
ഹോം സ്റ്റേ, റിസോർട്ട്, മറ്റു ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്താൻ ഇന്റലിജൻസ് പോലീസിന് നിർദ്ദേശം നൽകി. സംശയം തോന്നുന്നവരുടെ യാത്രാ രേഖകൾ പരിശോധിക്കാനും കടലോര ജാഗ്രതാ സമിതി പ്രവർത്തകരെ വിവരം അറിയിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ഇന്റലിജൻസ് നിർദ്ദേശിച്ചു.
തമിഴ്നാട് സ്വദേശികൾ എന്ന വ്യാജേനയാണ് ഈ സംഘം കേരളത്തിൽ സഞ്ചരിക്കുക. അർത്തുങ്കൽ, തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പരിധികൾ കേന്ദ്രീകരിച്ചാകും കൂടുതൽ അന്വേഷണം നടത്തേണ്ടതെന്നും ഇന്റലിജൻസ് വ്യക്തമാക്കുന്നു. അതേസമയം ആലപ്പുഴയിൽ ഇത്തരത്തിൽ ആരുടേയും സാന്നിധ്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ആലപ്പുഴ വഴി കടന്നു പോകുന്നവരെ പരിശോധിക്കണമെന്ന നിർദ്ദേശം മാത്രമാണുള്ളതെന്നും ജില്ലാ പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

