തിരുവനന്തപുരം: ഡി സി സി പുനഃസംഘടന പട്ടികയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ച് കെ മുരളീധരൻ. നിലവിലെ സാഹചര്യത്തിൽ മെച്ചപ്പെട്ട പട്ടികയാണ് ഡിസിസി പുന:സംഘടനാ പട്ടികയെന്ന് കെ മുരളീധരൻ വ്യക്തമാക്കി. എല്ലാ കാലത്തേക്കാളും കൂടുതൽ വിശാലമായ ചർച്ചകളാണ് ഇത്തവണ നടന്നതെന്നും എം പി, എംഎൽഎമാർ, മുൻ പ്രസിഡന്റുമാർ എന്നിങ്ങനെ എല്ലാവരുമായി ഇത്തവണ ചർച്ച നടന്നുവെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി മാറ്റം വരുത്തിയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഗ്രൂപ്പ് ഒരു യോഗ്യതയോ അയോഗ്യതയോ ആയിട്ടില്ല. കൂടുതൽ ജനകീയമായ മുഖമാണ് പുനഃസംഘടനയിലൂടെ കോൺഗ്രസിന് കിട്ടിയത്. എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ ആലോചിക്കാവുന്നതേ ഉള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാഭാവികമായും കോൺഗ്രസിൽ അഭിപ്രായവ്യത്യസം ഉണ്ടാകും. കൂടുതലായി എന്തേലും അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല. എല്ലാ കാലഘട്ടത്തിലും ഉദ്ദേശിച്ച പോലെ പട്ടിക വരാറില്ല. ഗ്രൂപ്പ് ഇത്തവണ ഒരു യോഗ്യത മാനദണ്ഡം ആയിട്ടില്ല. പട്ടികയിൽ ഉൾപ്പെട്ട 14 പേരും തികച്ചും യോഗ്യരാണ്. പ്രായമാവർ അനുഭവസമ്പത്തുള്ളവരാണ്. അവർക്ക് നന്നായി പ്രവർത്തിക്കാനാകില്ല എന്നില്ല. ചെറുപ്പക്കാരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഡി.സി.സി. അദ്ധ്യക്ഷ പട്ടികയ്ക്ക് എതിരെ രംഗത്തെത്തിയിട്ടുണ്ട്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഉൾപ്പെടെയുള്ളവരാണ് പട്ടികയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. ഡിസിസി അദ്ധ്യക്ഷന്മാരെ തീരുമാനിക്കുന്നതിൽ കൂടുതൽ ചർച്ചകൾ വേണമായിരുന്നെന്ന് ഇരുനേതാക്കളും പറഞ്ഞത്.

